PINARAYI VIJAYAN| തിരഞ്ഞെടുപ്പ് കാലത്ത് വായില്‍ തോന്നിയത് വിളിച്ചുപറയരുത്, വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം: എം വി ഗോവിന്ദന് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം

Jaihind News Bureau
Sunday, June 22, 2025

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് -സിപിഎം സഹകരണ വിവാദ പരാമര്‍ശത്തിലാണ് മുഖ്യമന്ത്രിയുടെ താക്കീത്.

തിരഞ്ഞെടുപ്പ് കാലത്ത് വായില്‍ തോന്നിയത് വിളിച്ചുപറയരുത്. ഓരോ വാക്കും സൂക്ഷിച്ച് ഉപയോഗിക്കണം,’ എന്ന് പിണറായി വിജയന്‍, ഗോവിന്ദനെ പരോക്ഷമായി വിമര്‍ശിച്ചു. സിപിഎം ശില്പശാലയിലാണ് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം. വിവാദം എല്‍ഡിഎഫിന്റെ നാളെ പ്രഖ്യാപിക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. അടിയന്തരാവസ്ഥക്കാലത്ത് സിപിഎമ്മും ആര്‍എസ്എസും തമ്മില്‍ ധാരണയുണ്ടായിരുന്നുവെന്നാണ് എം വി ഗോവിന്ദന്റെ വിവാദ പ്രസ്താവന.

വിവാദം കത്തിപ്പടര്‍ന്നതോടെ തന്റെ പ്രസ്താവന വളച്ചൊടിക്കാന്‍ ശ്രമിച്ചെന്നും ചരിത്രത്തെ ചരിത്രമായി കാണണമെന്നും എം വി ഗോവിന്ദന്‍ ന്യായീകരിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരെ സിപിഎം ജനതാ പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് ധാരണയിലായിരുന്നു, ആര്‍എസ്എസുമായി ഒരു ബന്ധവുമില്ല,’ അദ്ദേഹം വിശദീകരിച്ചു. എന്നാല്‍, ഈ വിശദീകരണം വിവാദം തണുപ്പിക്കുന്നതിന് പകരം കൂടുതല്‍ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. എന്നിരുന്നാലും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, ഗോവിന്ദന്റെ പരാമര്‍ശം സിപിഎമ്മിന് വലിയ രാഷ്ട്രീയ തിരിച്ചടിയായിരിക്കുകയാണ്.