ഡൊണാള്‍ഡ് ട്രംപ് 34 കേസുകളില്‍ കുറ്റക്കാരനെന്ന് കോടതി; ജൂലൈ 11ന് ശിക്ഷ വിധിക്കും

Jaihind Webdesk
Friday, May 31, 2024

Donald-Trump-Sad

 

ന്യൂയോര്‍ക്ക്: ബിസിനസ് വഞ്ചന കേസില്‍ ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോര്‍ക്ക് കോടതി. 34 കുറ്റങ്ങളിലും മുന്‍ അമേരിക്കന്‍ പ്രസിഡന്‍റായ ഡോണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഏകകണ്ഠമായാണ് ജൂറി ട്രംപ് കുറ്റക്കാരനെന്ന് വിധിച്ചത്. ജൂലൈ 11നായിരിക്കും കേസില്‍ ട്രംപിന് ശിക്ഷ വിധിക്കുക. അതേസമയം, കേസ് കെട്ടിചമച്ചതെന്ന് ട്രംപ് പ്രതികരിച്ചു.

പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള ലൈംഗികബന്ധം മറച്ചുവെക്കാന്‍ പണം നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്നുമുള്ള കേസിലാണ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34 കുറ്റങ്ങളിലും ഡോണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ജൂലൈ 11നായിരിക്കും കേസില്‍ ഡോണള്‍ഡ് ട്രംപിന് ശിക്ഷ വിധിക്കുക. അതേസമയം രാഷ്ട്രീയ എതിരാളിയെ നേരിടാനുള്ള ബൈഡന്‍റെ നീക്കമാണിതെന്നും രാജ്യം നരകത്തിലേക്കാണെന്നും താന്‍ നിരപരാധിയാണെന്നും ട്രംപ് പറഞ്ഞു.

നേരത്തേ ഡൊണാള്‍ഡ് ട്രംപുമായി 2006-ലുണ്ടായ ലൈംഗികസമാഗമം വിശദമായി കോടതിയില്‍ സ്റ്റോമി ഡാനിയല്‍സ് വിവരിച്ചിരുന്നു. സ്റ്റോമിയുമായുള്ള ഈ ബന്ധം മറച്ചുവെക്കാന്‍ 2016-ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കവേ ട്രംപ് 1.30 ലക്ഷം ഡോളര്‍ സ്റ്റോമിക്കു നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടി എന്നുമാണ് കേസ്. യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി ഒരിക്കല്‍കൂടി ഏറ്റുമുട്ടാനിരിക്കേയാണ് വിധി വന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ജോ ബൈഡനും റിപ്പബ്ലിക് പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രംപും നവംബറില്‍ നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരുന്നു.