കൊച്ചി: ഡോളര്‍ കടത്തിയതിന് സ്വപ്‌ന സുരേഷിനെയും സരിത്തിനെയും പ്രതികളാക്കി കസ്റ്റംസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ എം.ശിവശങ്കറിന്‍റെ പങ്കിന് തെളിവുണ്ടെന്നും അന്വേഷണ സംഘം. വിദേശത്തേക്ക് പ്രതികള്‍ 1.90 ലക്ഷം യു.എസ് ഡോളറാണ് കടത്തിയതെന്നും കണ്ടെത്തല്‍. ഡോളര്‍ കിട്ടാന്‍ ശിവശങ്കര്‍ സമര്‍ദ്ദം ചെലുത്തിയെന്ന് ബാങ്ക് ഉദ്യോഗസ്ഥന്‍റെ മൊഴിയുള്ളതായും അന്വേഷണ സംഘം വ്യക്തമാക്കി.
അതേസമയം ശിവശങ്കറിന്‍റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. അദ്ദേഹത്തിന്‍റെ ആന്‍ജിയോഗ്രാം പരിശോധന പൂർത്തിയായി. 24 മണിക്കൂര്‍ കൂടി നിരീക്ഷണത്തില്‍ തുടരും. കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ ശിവങ്കറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കസ്റ്റംസ് സംഘം ശിവശങ്കറിന്‍റെ പൂജപ്പുരയിലെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിനായി കസ്റ്റംസ് വാഹനത്തില്‍ ശിവശങ്കർ പുറപ്പെട്ടു. യാത്രാമധ്യേ ശാരീരിക അവശതകള്‍ തോന്നിയതോടെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നാല് മണിക്കൂറോളം കസ്റ്റംസ് സംഘം ആശുപത്രിയില്‍ തുടർന്നു. തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. എന്‍.ഐ.എ ഉദ്യോഗസ്ഥരും വിവരങ്ങള്‍ ശേഖരിച്ചു.