ഡോളര്‍ കടത്ത് : ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി

Jaihind News Bureau
Monday, February 1, 2021

 

കൊച്ചി : ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സിജെഎം കോടതിയാണ് ജാമ്യാപേക്ഷ മാറ്റിയത്.

കസ്റ്റംസ് രജിസ്റ്റർ ചെയ്ത സ്വര്‍ണ്ണകടത്ത് കേസിലും ഇഡിയുടെ കള്ളപ്പണക്കേസിലും നേരത്തെ ജാമ്യം ലഭിച്ച ശിവശങ്കറിന് ഡോളര്‍ കടത്ത് കേസില്‍ കൂടി ജാമ്യം കിട്ടിയാല്‍ പുറത്തിറങ്ങാം. ഡോളര്‍ കടത്തുമായി യാതൊരു പങ്കുമില്ലെന്നും തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നുമാണ് ശിവശങ്കറിന്‍റെ വാദം. കസ്റ്റഡിയില്‍ വെച്ച്‌ പ്രതികള്‍ നല്‍കിയ മൊഴികള്‍ മാത്രമാണ് തനിക്കെതിരെയുള്ളത്. എന്നാല്‍കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ഡോളര്‍ കടത്തില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

നിലവിൽ ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കര്‍ റിമാന്‍ഡിലാണ്. ഈ മാസം 9 വരെയാണ് റിമാന്‍ഡ് കാലാവധി. ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞ ആഴ്ചയാണ് കസ്റ്റംസ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി.

യുഎഇ കോണ്‍സുലേറ്റിന്‍റെ മുന്‍ ചീഫ് അക്കൗണ്ട് ഓഫീസര്‍ ഖാലിദ് വിദേശത്തേക്ക് ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ടുള്ള കേസിലായിരുന്നു കസ്റ്റംസിന്‍റെ നിര്‍ണായക നടപടി ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് വാദിക്കുന്നു. സ്വര്‍ണകടത്ത് കേസ് പ്രതി റബിൻസിന്‍റെ റിമാന്‍ഡ് കാലാവധി കോടതി നീട്ടി. ഫെബ്രുവരി 9 വരെയാണ് റിമാന്‍ഡ് നീട്ടിയത്.