സമസ്തയുടെ പങ്ക് നിസ്തുലം; കേരളത്തിന്റെ മതസാഹോദര്യം രാജ്യത്തിന് മാതൃക: ഡി.കെ. ശിവകുമാര്‍

Jaihind News Bureau
Monday, February 9, 2026

കുണിയ (കാസര്‍കോട്): കേരളത്തിന്റെ തനിമയായ മതസാഹോദര്യം രാജ്യത്തിന് തന്നെ മാതൃകയാണെന്നും അതിന് പിന്നില്‍ സമസ്ത വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളുടെ നേതൃപാടവത്തെ ഡി.കെ. ശിവകുമാര്‍ പ്രസംഗത്തില്‍ പ്രത്യേകം പ്രശംസിച്ചു. ഇത്രയും വലിയൊരു ജനസഞ്ചയത്തെ ഒരുമിച്ച് നിര്‍ത്തുന്ന ജിഫ്രി തങ്ങളുടെ നേതൃത്വം അതീവ പ്രബലമാണെന്ന് ഈ സമ്മേളനം തെളിയിക്കുന്നു. രാഷ്ട്രീയ നേതാക്കള്‍ക്ക് പോലും സാധിക്കാത്ത വിധം ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന ഇത്തരം നേതാക്കള്‍ വിരളമാണെന്നും, ആ വ്യത്യസ്തതയാണ് അദ്ദേഹത്തെ ഉന്നതനാക്കുന്നതെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

സമൂഹത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഒന്നിച്ച് നിന്ന് ചെറുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ‘നമ്മള്‍ ഒന്നാണ്. ഈ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തോല്‍പ്പിക്കാന്‍ ഒന്നിച്ച് മുന്നോട്ട് പോകണം. നിങ്ങള്‍ക്ക് എന്ത് സഹായം വേണമെങ്കിലും ഞാനും കര്‍ണാടക സര്‍ക്കാരും എന്റെ പാര്‍ട്ടിയുടെ ദേശീയ നേതൃത്വവും കൂടെയുണ്ടാകും,’ ഡി.കെ. ശിവകുമാര്‍ ഉറപ്പുനല്‍കി.

സമസ്ത നൂറ് വര്‍ഷം പിന്നിടുന്നത് വെറുമൊരു ആഘോഷമല്ലെന്നും അതിന് പിന്നില്‍ വലിയ ത്യാഗങ്ങളുടെ ചരിത്രമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സമസ്തയുടെ സംഘശക്തി തന്നെ അത്ഭുതപ്പെടുത്തിയെന്നും ഈ മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റ് തിരക്കുകളെല്ലാം മാറ്റിവെച്ചാണ് താന്‍ ഈ സമ്മേളനത്തിന് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.