മാലിന്യത്തെ ചൊല്ലി തര്‍ക്കം ; യുവാവിന്‍റെ കൈ വെട്ടി മാറ്റി അയല്‍ക്കാരി ; പ്രതി ഒളിവില്‍

ഇടുക്കി : തൊടുപുഴ അണക്കരയില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവിന്‍റെ കൈപ്പത്തി വീട്ടമ്മ വെട്ടിമാറ്റി. മാലിന്യം സംബന്ധിച്ച തര്‍ക്കത്തിനിടെ കറുകശേരിയില്‍ മനു (26)വിനാണ് വെട്ടേറ്റത്. അയല്‍വാസി ജോമോള്‍ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. പ്രതി സ്ഥിരം പ്രശ്നക്കാരിയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. അണക്കര ഏഴാംമൈൽ സ്വദേശി മനുവിന്‍റെ കൈപ്പത്തിയാണ് അയൽവാസിയായ ജോമോൾ വെട്ടിയത്. മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട വാക്കുതർക്കം ഒടുവിൽ കൈവെട്ടിൽ കലാശിക്കുകയായിരുന്നു. ജോമോളിന്‍റെ ഒറ്റവെട്ടിൽ മനുവിന്‍റെ ഇടത് കൈപ്പത്തി അറ്റുവീണു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച മനുവിന്‍റെ കൈ തുന്നിച്ചേർക്കാനുള്ള ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.

അതേസമയംപ്രതി സ്ഥിരം പ്രശ്നക്കാരിയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ജോമോളും കുടുംബവും നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നുവെന്ന് മനുവിന്‍റെ ബന്ധുക്കള്‍ പറയുന്നു.  അയൽക്കാരുമായി എപ്പോഴും വഴക്കുണ്ടാക്കും. ജോമോളുടെ ഭർത്താവും അയൽവാസിയെ വെട്ടിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. പക്ഷെ ഇവര്‍ക്കെതിരെ കേസ് ഉണ്ടായിട്ടില്ല.

ജോമോള്‍ മുമ്പ് തന്‍റെ അച്ഛന്റെ കൈ വെട്ടിയിട്ടുണ്ടെന്ന് മനുവിന്‍റെ സുഹൃത്തും ആരോപിക്കുന്നു. ആ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ട് നടപടിയുണ്ടായില്ലെന്നും സുഹൃത്ത് ആരോപിച്ചു.

Comments (0)
Add Comment