RAJA SINGH| തെലങ്കാന ബിജെപിയില്‍ തര്‍ക്കം: വിവാദ എംഎല്‍എ രാജാ സിംഗ് രാജി വച്ചു

Jaihind News Bureau
Monday, June 30, 2025

തെലങ്കാനയില്‍ രാംചന്ദര്‍ റാവുവിനെ സംസ്ഥാന ബിജെപി അധ്യക്ഷനായി നിയമിച്ച കേന്ദ്ര നേതൃത്വത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ഗോഷമഹല്‍ എംഎല്‍എ ടി രാജ സിംഗ് രാജി വച്ചു. പാര്‍ട്ടിക്കൊപ്പം നിന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകരോടുള്ള വഞ്ചനയാണ് ഈ തീരുമാനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് തെലങ്കാന ബിജെപി അധ്യക്ഷന്‍ ജി കിഷന്‍ റെഡ്ഡിക്ക് അയച്ച രാജിക്കത്തില്‍ രാജാ സിംഗ് വ്യക്തമാക്കി.

ബിജെപിയുടെ ആദ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തെലങ്കാന ഒരുങ്ങിയിരുന്നു എന്നും എന്നാല്‍ തെറ്റായ നേതൃത്വ തിരഞ്ഞെടുപ്പ് അത് അപകടത്തിലാക്കിയെന്നും രാജസിംഗ് കത്തില്‍ പറഞ്ഞു. ബിജെപിയില്‍ നിന്ന് പിന്മാറുമ്പോഴും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോടും ധര്‍മ്മസേവനത്തോടുമുള്ള തന്റെ പ്രതിബദ്ധതയില്‍ മാറ്റമില്ലെന്ന് രാജാ സിംഗ് തന്റെ കത്തില്‍ കുറിച്ചിരുന്നു.

കൂടാതെ പലരുടെയും മൗനത്തെ സമ്മതമായി തെറ്റിദ്ധരിക്കരുത് എന്നും ഞാന്‍ തനിക്കുവേണ്ടി മാത്രമല്ല, നിരാശരായ എണ്ണമറ്റ കാര്യകര്‍ത്താക്കള്‍ക്കും വോട്ടര്‍മാര്‍ക്കും വേണ്ടിയാണ് സംസാരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ”ജയ് ഹിന്ദ്. ജയ് ശ്രീ റാം” എന്ന് എഴുതിയാണ് രാജാ സിംഗ് കത്തില്‍ ഒപ്പിട്ടത്.

തെലങ്കാനയിലെ നിലവിലെ നേതൃത്വ സാഹചര്യം പുനഃപരിശോധിക്കണമെന്ന് രാജാ സിംഗ് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. തെലങ്കാന ബിജെപി സര്‍ക്കാരിനായി തയ്യാറാണെന്നും ആ അവസരം മാനിക്കാനും അത് നഷ്ടപ്പെടുത്താതിരിക്കാനും ശരിയായ നേതൃത്വത്തെ തിരഞ്ഞെടുക്കണമെന്നും രാജാ സിംഗ് കത്തില്‍ പറയുന്നു.

വിദ്വേഷ പ്രസംഗങ്ങളിലൂടെയും വര്‍ഗീയ പരാമര്‍ശങ്ങളിലൂടെയും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ള നേതാവാണ് ടി രാജാ സിംഗ്. വിദ്വേഷപ്രസംഗങ്ങളുടെ പേരില്‍ നിരവധി കേസുകളുമുണ്ട് അദ്ദേഹത്തിന്റെ പേരില്‍. ഈ വര്‍ഷം ഏപ്രിലില്‍, രാമനവമി ഘോഷയാത്രയ്ക്കിടെ പൊലീസിനെതിരെ ഭീഷണി മുഴക്കിയതിനും രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.