‘അതിജീവിതയുമായി നല്ല ബന്ധം, പ്രശ്‌നങ്ങളുണ്ടായിരുന്നില്ല’: ദിലീപ് നിയമനടപടിക്ക്; അന്വേഷണ സംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപണം

Jaihind News Bureau
Tuesday, December 9, 2025

നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ, തനിക്കെതിരെ നടന്ന ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നിയമനടപടിക്കൊരുങ്ങുന്നു. കേസിന്റെ വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും, അന്വേഷണ സംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്നും ദിലീപ് ‘ദി ഹിന്ദു’വിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു.

അതിജീവിതയുമായി തനിക്ക് നല്ല ബന്ധം ആയിരുന്നു എന്നും, അവര്‍ക്കിടയില്‍ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും ദിലീപ് വ്യക്തമാക്കി. കേസ് അന്വേഷണത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ അതിജീവിത തന്നെക്കുറിച്ച് പരാമര്‍ശമൊന്നും നടത്തിയിരുന്നില്ല. അന്വേഷണ സംഘത്തിന്റെ നിര്‍ബന്ധം മൂലമാണ് അവര്‍ പിന്നീട് തനിക്കെതിരെ മൊഴി നല്‍കിയതെന്നും ദിലീപ് വിശ്വസിക്കുന്നു.

തന്നെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയ പ്രത്യേക അന്വേഷണ സംഘം, സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും തെറ്റിദ്ധരിപ്പിച്ചു. ആദ്യത്തെ ആറ് പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ച് കുറ്റകൃത്യത്തിന്റെ സൂത്രധാരന്‍ താനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. ഈ വിഷയങ്ങള്‍ സര്‍ക്കാര്‍ അന്വേഷിക്കണം എന്ന് ദിലീപ് ആവശ്യപ്പെട്ടു.

അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥര്‍ അവരുടെ വ്യക്തിപരവും തൊഴില്‍പരവുമായ നേട്ടങ്ങള്‍ക്കായി തന്നെ ഇരയാക്കുകയായിരുന്നു. ദിലീപിനെയും കുടുംബാംഗങ്ങളെയും കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിച്ചു. തനിക്ക് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് ഒരു നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ നിയമപരമായി പോരാടുന്നതില്‍ നിന്ന് തടയാനായി, തനിക്ക് വേണ്ടി വാദിച്ച അഭിഭാഷകരെ പോലും കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചു.

തന്റെ സിനിമകള്‍ കാണുന്ന കുടുംബ പ്രേക്ഷകരെ അകറ്റാനും, തന്നെയും കുടുംബാംഗങ്ങളെയും സാമൂഹികമായി ഒറ്റപ്പെടുത്താനും അപകീര്‍ത്തികരമായ കഥകള്‍ മെനഞ്ഞു.എസ്‌ഐടി മേധാവി തന്നെ ഒന്നര മണിക്കൂര്‍ മാത്രമാണ് ചോദ്യം ചെയ്തതെങ്കിലും, തുടര്‍ച്ചയായി 13 മണിക്കൂര്‍ ചോദ്യം ചെയ്തു എന്ന വ്യാജ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. തന്റെ ജീവിതവും കരിയറും നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ദിലീപ് ആരോപിച്ചു.

തന്റെ നിരപരാധിത്വം കോടതി അംഗീകരിച്ച സാഹചര്യത്തില്‍, ‘അമ്മ’ സംഘടന അംഗത്വം സംബന്ധിച്ച് തീരുമാനമെടുക്കട്ടെ എന്നും, നിലവില്‍ അതിന് അപേക്ഷിക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.