KC VENUGOPAL| ദേശീയപാത തകര്‍ന്നതിന് കാരണം ഡിസൈനിലെ അപാകത: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി

Jaihind News Bureau
Thursday, May 29, 2025

ഡിസൈനിലെ അപാകതയാണ് കേരളത്തിലെ ദേശീയപാത തകര്‍ന്നതിന് കാരണമെന്ന് ഗതാഗത സെക്രട്ടറിയും ദേശീയപാത അതോറിറ്റി ചെയര്‍മാനും പിഎസിക്ക് മുന്നില്‍ സമ്മതിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറിയും പിഎസി ചെയര്‍മാനുമായ കെ സി വേണുഗോപാല്‍ എംപി.

നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്ന ദേശീയപാതയുടെ ബന്ധപ്പെട്ട കരാര്‍,ഡിസൈന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് പെര്‍ഫോമന്‍സ് ഓഡിറ്റ് നടത്താന്‍ സിആന്റ്എജിക്ക് പിഎസി നിര്‍ദ്ദേശം നല്‍കി. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ എന്‍എച്ച്എഐ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സംഘം അടിയന്തരമായി കേരളം സന്ദര്‍ശിക്കാനും പിഎസി നിര്‍ദ്ദേശിച്ചു. അപകടമുണ്ടായ സ്ഥലങ്ങള്‍ മാത്രമല്ല, സമാനമായ പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളും സന്ദര്‍ശിച്ച് പരിശോധന നടത്തി ഭാവിയില്‍ ഇത്തരം സംഭവങ്ങളുണ്ടാകില്ലെന്ന് ഉറപ്പുവരുത്തി നിര്‍മ്മാണ ജോലികള്‍ മുന്നോട്ട് പോകണമെന്ന് നിര്‍ദ്ദേശിച്ചു.

കൂടാതെ പാലക്കാട് ഐഐടി, സി.ആര്‍.ആര്‍.ഐ, ജിഎസ്‌ഐ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് വിദഗ്ധസംഘത്തെ അപകടം നടന്ന സ്ഥലങ്ങള്‍ പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ചുമതലപ്പെടുത്തി. നിര്‍മ്മാണത്തിലെ അപാകതകളെ കുറിച്ച് ഈ മൂന്നംഗ വിദഗ്ധ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും.

മൂപ്പതിനായിരം കോടിക്ക് മുകളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഗുണനിലവാരം പരിശോധിക്കാനും പാളിച്ച കണ്ടെത്താനും സംവിധാനമില്ലെന്നാണ് ദേശീയപാത അതോറിറ്റി പിഎസിയെ അറിയിച്ചത്. ഡിപിആര്‍ ഏതു രീതിയിലാണ്? റോഡിന്റെ ഡിസൈന്‍ ആരാണ് അന്തിമമാക്കിയത്? നിര്‍മ്മാണ കരാര്‍ കൊടുത്തത് ഏത് രീതിയിലാണ്? ഉപകരാര്‍ കൊടുത്തതില്‍ എന്തെങ്കിലും ഉപാധിയുണ്ടോ? തുടങ്ങി നിരവധി ചോദ്യങ്ങള്‍ കേരളത്തില്‍ ദേശീയപാത തകര്‍ന്നതുമായി ബന്ധപ്പെട്ട് ഗതാഗത സെക്രട്ടറിയോടും ദേശീയപാത അതോറിറ്റി ചെയര്‍മാനോടും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും പിഎസി ചോദിച്ചു. റോഡിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അതിന് ഉന്നതതല സാങ്കേതിക വിദഗ്ധ സംഘമില്ലെന്ന മറുപടിയാണ് നല്‍കിയത്.

കേരളത്തിന്റെ സാഹചര്യത്തിന് അനുസരിച്ചല്ല അവിടെ നിര്‍മ്മാണം നടന്നതെന്ന് പിഎസി ചൂണ്ടിക്കാട്ടി. വയലും ചതുപ്പും നിറഞ്ഞ പ്രദേശമായിട്ട് പോലും ദേശീയപാത തകര്‍ന്ന കൂരിയാട് ശക്തമായ ബെയ്‌സ്‌മെന്റില്ലാതെയാണ് റോഡ് നിര്‍മ്മാണം നടന്നത്. എലിവേറ്റഡ് ഹൈവേയാണ് ഉചിതമെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടിയിട്ടും അതവഗണിച്ചതെന്തെന്നും പിഎസി ചോദിച്ചു.

റോഡിന്റെ ഡിസൈന്‍ അന്തിമമാക്കിയതിന്റെ ഉത്തരവാദിത്തം കണ്‍സള്‍ട്ടിംഗ് ഏജന്‍സിക്കാണെന്ന് പിഎസി വിലയിരുത്തി. എന്‍.എച്ച് ഐയുടെ അംഗീകൃത എഞ്ചിനിയേഴ്‌സുമായി ആലോചിക്കാതെയാണ് കരാറുകാരന്‍ റോഡ് നിര്‍മ്മാണം നടത്തിയത്. അവരുടെ ഭാഗത്തെ പാളിച്ച ഗുരുതരമാണ്. കേരളത്തില്‍ റോഡ് നിര്‍മ്മിച്ച് മുന്‍പരിചയമുള്ളവരുമായി കൂടിയാലോചന നടത്തേണ്ടതായിരിന്നു. കേരളത്തിന്റെ ചുറ്റുപാടുകളെ കുറിച്ച് അറിയാത്ത ഒരു ഏജന്‍സി സ്വന്തം ഇഷ്ടപ്രകാരം ആരോടും ആലോചിക്കാതെയും ചര്‍ച്ച നടത്താതെയുമാണ് റോഡ് നിര്‍മ്മാണം നടത്തിയതെന്നും പിഎസി കുറ്റപ്പെടുത്തി.

അറ്റകുറ്റപ്പണി നടത്തിയത് കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. നിര്‍മ്മാണത്തിന് ഉപകരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ആക്ഷേപമുണ്ട്. സിആന്റ്എജിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നത് അനുസരിച്ച് അതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തുടര്‍ നടപടിയെടുക്കുമെന്നും പിഎസി വ്യക്തമാക്കി.