LEE JAE MYUNG| ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലീ ജേ മ്യൂങ് ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ്

Jaihind News Bureau
Wednesday, June 4, 2025

ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റായി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലീ ജേ മ്യൂങ് തിരഞ്ഞെടുക്കപ്പെട്ടു. ഭരണകക്ഷിയായിരുന്ന പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയുടെ കിം മുന്‍ സൂവിനെ പരാജയപ്പെടുത്തിയാണ് ലീ ജേ-മ്യൂങ് ദക്ഷിണ കൊറിയയുടെ പ്രസിഡന്റായത്.

ദക്ഷിണ കൊറിയയുടെ പതിനാലാമത് പ്രസിഡന്റാണ് 61 കാരനയ ലീ ജേ മ്യൂങ്. ആകെ വോട്ടുകളുടെ 49.42 ശതമാനം നേടിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചത്. പീപ്പിള്‍സ് പവര്‍ പാര്‍ട്ടിക്ക് 41.15 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 2022-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ലീ ജേ മ്യൂങ് മത്സരിച്ചിരുന്നു. എന്നാല്‍ അന്ന് യുന്‍ സുക് യോളിനോട് നേരിയ വോട്ടിന് പരാജയപ്പെടുകയായിരുന്നു.

പ്രസിഡന്റായിരുന്ന യുന്‍ സുക് യോള്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ദക്ഷിണ കൊറിയയില്‍ പട്ടാളനിയമം പ്രഖ്യാപിച്ചിരുന്നു. ഇത് തുടര്‍ന്ന് യോളിനെ പാര്‍ലമെന്റ് ഇംപീച്ച്ചെയ്തു. ഈ തീരുമാനം പിന്നീട് ഭരണഘടനാ കോടതി ശരിവെച്ചതോടെയാണ് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.