മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്‍റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Jaihind Webdesk
Wednesday, April 3, 2024

മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിനും മനീഷ് സിസോദിയക്കും ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് ഇഡി. കേസില്‍ ജാമ്യം കിട്ടിയ ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ് ഇന്ന് പുറത്തിറങ്ങും. അതേസമയം മദ്യനയക്കേസില്‍ ഇഡിയുടെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

മദ്യനയ കേസില്‍ അരവിന്ദ് കെജ്‌രിവാളിനും മനീഷ് സിസോദിയക്കും ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. രണ്ടു പേര്‍ക്കും മദ്യനയ അഴിമതിയില്‍ നേരിട്ട് പങ്കെന്ന് ആരോപിച്ചാണ് ഇഡി ജാമ്യത്തെ എതിര്‍ക്കുക. സഞ്ജയ് സിംഗിന്‍റെ ജാമ്യത്തെ എതിര്‍ക്കാതിരുന്നത് ഇദ്ദേഹത്തിന് കേസില്‍ നേരിട്ട് പങ്കില്ലാതിരുന്നതിനാലാണെന്നും ഇഡി വ്യക്തമാക്കി. സഞ്ജയ് സിംഗിന്‍റെ ജാമ്യം മദ്യനയ കേസിലെ വിചാരണയെ ബാധിക്കില്ലെന്നും എല്ലാ പ്രതികള്‍ക്കും എതിരെ തെളിവ് വിചാരണയില്‍ നല്‍കുമെന്നും ഇഡി പറയുന്നു. എന്നാല്‍ ഇതുവരെ കേസില്‍ വ്യക്തമായ തെളിവ് കണ്ടെത്താന്‍ ഇഡിക്ക് സാധിച്ചിട്ടില്ലെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്.

അതേസമയം മദ്യനയക്കേസില്‍ ഇഡിയുടെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ ഇന്നലെ ഇഡി മറുപടി സമര്‍പ്പിച്ചിരുന്നു. കെജ്‌രിവാളിനെ നടപടി ക്രമങ്ങള്‍ പാലിച്ചാണ് അറസ്റ്റ് ചെയ്തതെന്നും കള്ളപ്പണ ഇടപാടിന് കെജ്‌രിവാള്‍ പാര്‍ട്ടിയെ ഉപയോഗിച്ചെന്നുമായിരുന്നു ഇഡി നല്‍കിയ മറുപടി. 45 കോടി രൂപ ഗോവ തിരഞ്ഞെടുപ്പിന് വേണ്ടി കെജ്‌രിവാള്‍ ചെലവാക്കിയെന്നും ഇക്കാര്യങ്ങള്‍ സാധൂകരിക്കുന്ന വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും ഇഡി നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്. അതേസമയം മദ്യനയ കേസില്‍ ജാമ്യം കിട്ടിയ ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ് ഇന്ന് പുറത്തിറങ്ങും. തിഹാറില്‍ കഴിയുന്ന ഇദ്ദേഹത്തെ കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറസ്റ്റിലായി ആറു മാസങ്ങള്‍ക്ക് ശേഷമാണ് സഞ്ജയ് സിംഗിന് ജാമ്യം ലഭിക്കുന്നത്. ഉപാധികളോടെ ആണ് സുപ്രീം കോടതി സഞ്ജയ് സിംഗിന് ജാമ്യം അനുവദിച്ചത്.