ബലാകോട്ട് പ്രത്യാക്രമണം : കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് കേന്ദ്രത്തിന്‍റെ പക്കലില്ല : നിർമലാ സീതാരാമൻ

Jaihind Webdesk
Wednesday, March 6, 2019

ബലാകോട്ട് പ്രത്യാക്രമണത്തിൽ എത്ര ഭീകരർ കൊല്ലപ്പെട്ടു എന്നതിന്‍റെ കണക്ക് കേന്ദ്രസർക്കാരിന്‍റെ പക്കലില്ലെന്ന് പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ. വിദേശകാര്യ സെക്രട്ടറി പറഞ്ഞതാണ് ഇന്ത്യൻ നിലപാട്. പാകിസ്ഥാനിലെ ജയ്‌ഷെ മുഹമ്മദിൻറെ ഭീകര പരിശീലന ക്യാംപിന് നേരെ ഇന്ത്യ തിരിച്ചടിക്കുകയാണ് ചെയ്തത്. ഇത് പാകിസ്ഥാനെതിരെയുള്ള സൈനിക നടപടിയല്ലെന്നും മുൻ കരുതലെന്ന നിലയിൽ ഇന്ത്യ സ്വീകരിച്ച നടപടി മാത്രമാണെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി.

ബലാക്കോട്ട് ആക്രമണത്തിൽ 250ലേറെ ഭീകരർ കൊല്ലപ്പെട്ടുവെന്ന് അഹമ്മദാബാദിലെ ഒരു പരിപാടിയിൽ ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷാ പ്രസംഗിച്ചത് വിവാദമായതിന് പിന്നാലെയാണ് നിർമലാ സീതാരാമന്‍റെ പ്രതികരണം. ബലാക്കോട്ടിലെ ജയ്‌ഷെ മുഹമ്മദിന്‍റെ ഏറ്റവും വലിയ പരിശീലനകേന്ദ്രമാണ് ആക്രമിച്ചതെന്നും പരിശീലകരും കമാൻഡർമാരുമുൾപ്പെടെ നിരവധി ഭീകരരെ ഇല്ലാതാക്കിയെന്നുമായിരുന്നു ഫെബ്രുവരി 26ന് വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ പ്രസ്താവനയിൽ പറഞ്ഞത്. ഇന്ത്യയ്‌ക്കെതിരായ ഭീകരപ്രവർത്തനങ്ങൾ സംബന്ധിച്ച ഇന്റലിജൻസ് വിവരങ്ങളെ തുടർന്നാണ് വ്യോമാക്രമണം നടത്തിയത്. ഇത് സൈനിക നടപടിയല്ലെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി

ആക്രമണത്തിന്റെ ഉപഗ്രഹചിത്രം പുറത്തുവിടുമോയെന്ന കാര്യം ഇപ്പോൾ പറയാനാവില്ലെന്നും പറഞ്ഞു.
ബലാക്കോട്ട് ആക്രമണത്തിൽ 350 ഭീകരർ കൊല്ലപ്പെട്ടെന്നാണ് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ കേന്ദ്രസർക്കാർ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാതിരിക്കെയാണ് ബി.ജെ.പി അദ്ധ്യക്ഷൻ 250ലേറെ ഭീകരർ എന്ന് കണക്ക് പറഞ്ഞത്.