ചെന്നൈ/ന്യൂഡല്‍ഹി : ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്‍റെ ഭാര്യ മധുലിക റാവത്തും അപകടത്തില്‍ മരിച്ചു. ഇവരടക്കം 13 പേരാണ് അപകടത്തിൽ മരിച്ചത്. ഊട്ടിക്ക് സമീപം കുനൂരിൽ ഇന്ന് ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍റെ ജീവനെടുത്ത ദുരന്തമുണ്ടായത്.
ഉത്തരാഖണ്ഡിലെ പൗരിയിൽ 1958 മാർച്ച് 16 നാണ് ബിപിൻ റാവത്തിന്‍റെ ജനിനം. സൈനിക പാരമ്പര്യമുള്ള കുടുംബമാണ് അദ്ദേഹത്തിന്‍റേത്. പിതാവ് ലക്ഷ്മൺ സിംഗ് റാവത്ത് കരസേനയിലെ ലഫ്റ്റനന്‍റ് ജനറലായിരുന്നു. ഡെറാഡൂണിലെ കാംബ്രിയൻ ഹാൾ സ്‌കൂളിലും ഷിംലയിലെ സെന്‍റ് എഡ്വേഡ് സ്‌കൂളിലുമായിട്ടായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. പിന്നീട് നാഷണൽ ഡിഫൻസ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലുമായി തുടർ വിദ്യാഭ്യാസം. കുനൂരിലെ വെല്ലിംഗ്ടണിലുള്ള ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജിൽനിന്ന് ബിരുദം നേടിയിട്ടുണ്ട്.
അമേരിക്കയിലെ കൻസാസിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആർമി കമാൻഡ് ആൻഡ് ജനറൽ സ്റ്റാഫ് കോളജിൽ പരിശീലനം നേടി. ഡിഫൻസ് സ്റ്റഡീസിൽ എംഫിലും മാനേജ്‌മെന്‍റിലും കംപ്യൂട്ടർ സ്റ്റഡീസിലും ഡിപ്ലോമയുമുണ്ട്. മിലിട്ടറി മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്.
1978 ൽ 11 ഗൂർഖാ റൈഫിൾസിന്‍റെ അഞ്ചാം ബറ്റാലിയനിലാണ് റാവത്ത് സൈനിക ജീവിതം ആരംഭിച്ചത്. അദ്ദേഹത്തിന്‍റെ പിതാവും അതേ യൂണിറ്റിലായിരുന്നു. ഉയർന്ന പ്രദേശങ്ങളിലെ യുദ്ധമുറകളിൽ പ്രാഗത്ഭ്യം നേടിയിട്ടുള്ള അദ്ദേഹം യുഎൻ സൈനിക സംഘത്തിന്‍റെ ഭാഗമായി കോംഗോയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിപിൻ റാവത്ത് ഹെലികോപ്റ്റർ
അപകടത്തിൽപെടുന്നത് രണ്ടാം തവണയാണ്. 2015 ഫെബ്രുവരി മൂന്നിന് നാഗാലാൻഡിലെ ദിമാപുരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ അദ്ഭുതകരമായാണ് അദ്ദേഹം രക്ഷപ്പെട്ടത്. പറന്നുയർന്ന ഉടനെ ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു.
2016 ഡിസംബർ 31 നാണ് കരസേനാ മേധാവിയായി ചുമതലയേറ്റത്. തുടർന്ന് മൂന്ന് സേനാവിഭാഗങ്ങളുടെയും തലവനായി 2020 മാർച്ചിലാണ് ബിപിൻ റാവത്ത് നിയമിതനാകുന്നത്. പരമവിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ് സേവാമെഡൽ, യുദ്ധ് സേവാ മെഡൽ, സേനാ മെഡൽ തുടങ്ങിയ സൈനിക ബഹുമതികൾ ലഭിച്ചിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ സംയുക്ത സേനാമേധാവിയായി ചുമതല ഏറ്റെടുത്ത് ഒന്നര വർഷം പിന്നിടുമ്പോഴാണ് തീർത്തും ദാരുണമായി മരണം അദ്ദേഹത്തെ കീഴക്കിയത്. ഇന്ത്യയുടെ ജ്വലിക്കുന്ന സേനാവീര്യത്തിന്‍റെ ഉദാത്ത മാതൃകയാണ് വിട പറഞ്ഞത്.
With deep regret, it has now been ascertained that Gen Bipin Rawat, Mrs Madhulika Rawat and 11 other persons on board have died in the unfortunate accident.
— Indian Air Force (@IAF_MCC) December 8, 2021