കൊടുങ്കാറ്റായി ഡി കോക്ക്; എറിഞ്ഞിട്ട് ബാര്‍ട്മാന്‍; രണ്ടാം ടി20യില്‍ ഇന്ത്യയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക, പരമ്പര സമനിലയില്‍

Jaihind News Bureau
Friday, December 12, 2025

 

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് 51 റണ്‍സിന്റെ കനത്ത തോല്‍വി. യുവതാരം തിലക് വര്‍മ്മയുടെ (34 പന്തില്‍ 62) ഒറ്റയാള്‍ പോരാട്ടത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക, ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ കരുത്തില്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പടുത്തുയര്‍ത്തി. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 19.1 ഓവറില്‍ 162 റണ്‍സിന് എല്ലാവരും പുറത്തായി. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക (11) സമനില പിടിച്ചു.

214 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് തുടക്കം മുതല്‍ തിരിച്ചടിയായിരുന്നു. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ആദ്യ ഓവറില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 4 പന്തില്‍ 5 റണ്‍സെടുത്ത് പെട്ടെന്ന് പുറത്തായതോടെ ഇന്ത്യ 32-3 എന്ന നിലയില്‍ പതറി. മാര്‍ക്കോ യാന്‍സന്‍, അഭിഷേക് ശര്‍മ്മയെയും (8 പന്തില്‍ 17) പുറത്താക്കി. ആദ്യ ഓവറുകളില്‍ അക്ഷര്‍ പട്ടേലും (21 പന്തില്‍ 21) തിലക് വര്‍മ്മയും ചേര്‍ന്ന് നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും പവര്‍പ്ലേ അവസാനിക്കുന്നതിന് മുമ്പേ പ്രധാന താരങ്ങള്‍ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.

ഒരുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും നിലയുറപ്പിച്ച് കളിച്ച തിലക് വര്‍മ്മ 27 പന്തില്‍ തന്റെ അര്‍ദ്ധ സെഞ്ച്വറി തികച്ചു. എന്നാല്‍, കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് താളം കണ്ടെത്താന്‍ കഴിയാതിരുന്നത് സ്‌കോറിംഗ് നിരക്ക് കുറച്ചു. ഹാര്‍ദ്ദിക് (23 പന്തില്‍ 20) പുറത്തായതോടെ ഫിനിഷിംഗ് ചുമതല ജിതേഷ് ശര്‍മ്മ ഏറ്റെടുത്തു. ജിതേഷ് 17 പന്തില്‍ 27 റണ്‍സ് നേടി ചെറുത്തുനിന്നെങ്കിലും ലക്ഷ്യം അകലെയായിരുന്നു. ഒടുവില്‍ തിലക് വര്‍മ്മ പുറത്തായതോടെ ഇന്ത്യന്‍ ഇന്നിംഗ്സ് 162 റണ്‍സില്‍ അവസാനിച്ചു.

നേരത്തെ, ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സില്‍ ക്വിന്റണ്‍ ഡി കോക്കിന്റെ പ്രകടനമാണ് നിര്‍ണായകമായത്. 46 പന്തില്‍ 90 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (26 പന്തില്‍ 29), ഡേവിഡ് മില്ലര്‍ (12 പന്തില്‍ 20*), ഡൊണോവന്‍ ഫെരേര (16 പന്തില്‍ 30*) എന്നിവരും മികച്ച പിന്തുണ നല്‍കി. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി 2 വിക്കറ്റെടുത്തു.

ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഓട്ട്‌നീല്‍ ബാര്‍ട്മാന്‍ 24 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ നേടി ഇന്ത്യന്‍ ബാറ്റിംഗിനെ തകര്‍ത്തു. മാര്‍ക്കോ യാന്‍സന്‍, ലുത്തോ സിംപാല, ലുങ്കി എന്‍ഗിഡി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പിന്തുണ നല്‍കി. പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച ധരംശാലയില്‍ നടക്കും.