ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു

മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സൺസ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു. 54 വയസായിരുന്നു. മുംബൈയ്ക്ക് സമീപം പലാഘറിലുണ്ടായ വാഹനപകടത്തിലാണ് അന്ത്യം.

അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. ഉച്ചകഴിഞ്ഞ് 3.15 ഓടെ സൂര്യ നദിക്ക് കുറുകെയുള്ള പാലത്തില്‍ വെച്ചായിരുന്നു അപകടം. കാർ ഡ്രൈവർ ഉൾപ്പെടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റിറ്റുണ്ട്. ഇവരെ ഗുജറാത്തിലെ ആശുപത്രിയിലേക്ക് മാറ്റി.

2012 ൽ രത്തൻ ടാറ്റ സ്ഥാനമൊഴിഞ്ഞതിന് ശേഷം ഇന്ത്യയിലെ ഏറ്റവും പ്രമുഖ ബിസിനസ് കമ്പനികളിലൊന്നായ ടാറ്റ സൺസിനെ നയിക്കാൻ തെരഞ്ഞെടുത്തതോടെയാണ് സൈറസ് മിസ്ത്രി ശ്രദ്ധേയനാകുന്നത്. ടാറ്റയിലെ ഏറ്റവും വലിയ ഓഹരി ഉടമയായ ഷപൂർജി പലോൻജി ഗ്രൂപ്പിൽ നിന്നുള്ള പ്രാതിനിധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ചെയർമാനായി നിയമിച്ചത്. 2016 ഒക്ടോബറിൽ സ്ഥാനത്തുനിന്ന് നീക്കി. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഷപൂർജി പല്ലോൻജി ഗ്രൂപ്പിന്‍റെ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.

Comments (0)
Add Comment