സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ്റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചു. ഓഫീസ് വിലാസത്തിന് പകരം ഇത്തവണ അയ്യപ്പന്‍റെ വീട്ടുവിലാസത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
അടുത്തദിവസം തന്നെ ചോദ്യംചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസ് കെ.അയ്യപ്പന് നിര്‍ദേശം നൽകിയത്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇത് മൂന്നാംതവണയാണ് അയ്യപ്പന് കസ്റ്റംസ് നോട്ടീസ് നല്‍കുന്നത്. നേരത്തെ ഇദ്ദേഹത്തിന്‍റെ ഓഫീസ് വിലാസത്തിലാണ് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ സ്പീക്കറുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയായ അയ്യപ്പന് നിയമപരിരക്ഷയുണ്ടെന്നും ചോദ്യംചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണമെന്നും നിയമസഭ സെക്രട്ടറി കസ്റ്റംസിന് കത്തുനല്‍കി. ഇതോടെയാണ് അയ്യപ്പന്‍റെ വീട്ടുവിലാസത്തില്‍ പുതിയ നോട്ടീസ് നല്‍കിയത്.
എന്നാൽ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യംചെയ്യാന്‍ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി വേണ്ടെന്നാണ് കസ്റ്റംസിന്‍റെ നിലപാട്.കെ അയ്യപ്പനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ മാത്രം സ്പീക്കറുടെ അനുമതി മതിയെന്നുമാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.