UMMAN CHANDY| 18 മാസത്തെ പെന്‍ഷന്‍ യുഡിഎഫ് കുടിശിക വരുത്തിയെന്ന സിപിഎമ്മിന്‍റെ വ്യാജപ്രചരണം; യാഥാര്‍ത്ഥ്യം എന്ത്?

Jaihind News Bureau
Monday, June 16, 2025

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ എന്നത് ഒരു സാധാരണക്കാരന്റെ ആശ്രയം ആണ്.. ആ സാധാരണക്കാരന്റെ തലക്കടിച്ചു കൊണ്ടായിരുന്നു ഇടത് സര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ സെസ് ഏര്‍പ്പെടുത്തി വിലക്കയറ്റത്തിന്റെ നിലയില്ലാ കയത്തിലേക്ക് കേരളത്തെ തള്ളി വിട്ടത്.. എന്നിട്ട് അതിന് വിശദീകരണം നല്‍കിയത് പെന്‍ഷന്‍ വിതരണത്തിന് വേണ്ടിയാണെന്നും… സെസ് ഏര്‍പ്പെടുത്തി ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞു എന്ന് മാത്രമല്ല, മാസങ്ങള്‍ പെന്റിങ് വരുത്തുകയും ചെയ്തു… ഇത് പ്രതിപക്ഷം ചോദിക്കുകയും പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുകയും ചെയ്തു.. തൊട്ടു പിന്നാലെയെത്തി സിപിഎം സൈബര്‍ ഇടങ്ങളിലെ പുതിയ ക്യാപ്‌സ്യൂള്‍.. ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കിയ യുഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍ വിതരണത്തില്‍ വീഴ്ച വരുത്തിയെന്നാണ് സിപിഎം നേതാക്കളുടെ വാദം…. നിലമ്പൂര്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ 18 മാസത്തെ പെന്‍ഷനാണ് യുഡിഎഫ് കുടിശിക വരുത്തിയത് എന്ന വാദവുമായി സിപിഎമ്മിന്റെ പ്രമുഖ നേതാക്കളും, അണികളും രംഗത്തെത്തി. അതിന് പിന്തുണയുമായി കേരളത്തിലെ ചില പ്രമുഖ മാധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ പച്ചക്കള്ളമാണ് സിപിഎമ്മും സിപിഎം അനുകൂല മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. കാലങ്ങളായി ഇത്തരമൊരു കള്ള പ്രചാരണം സിപിഎം നടത്തുന്നുണ്ട്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്ഥാനമൊഴിഞ്ഞത് 2016 മെയ് 20 നാണ്. ഇതിനു ശേഷമുള്ള നിയമസഭാ രേഖകള്‍ പരിശോധിക്കണം. 26.04.2017ല്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ നല്‍കിയ മറുപടി പ്രകാരം 2014 നവംബര്‍, ഡിസംബര്‍, 2015 ജനുവരി എന്നീ മൂന്നു മാസങ്ങളിലെ പെന്‍ഷനാണ് വിതരണം ചെയ്യാനുണ്ടായിരുന്നത്. വാര്‍ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസുകഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ എന്നിവയാണ് ഈ മൂന്നു മാസങ്ങളില്‍ കുടിശികയായത്. ഇതിനു പുറമെ 2014 ഡിസംബര്‍ മാസത്തെ കര്‍ഷക തൊഴിലാളി പെന്‍ഷനും കുടിശികയുണ്ടായിരുന്നു എന്ന് ഇപ്പോഴത്തെ നിലമ്പൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജിന്റെ ചോദ്യത്തിനാണ് തോമസ് ഐസക് മറുപടി നല്‍കിയത്. 2015 ഫെബ്രുവരി മാസം മുതല്‍ ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ നല്‍കി വരുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് ബാങ്കുകളിലുണ്ടായ സാങ്കേതിക തകരാര്‍ കൊണ്ട് പെന്‍ഷന്‍ മുടങ്ങിയ സംഭവങ്ങള്‍ ഉണ്ടായിരുന്നതായും മന്ത്രിയുടെ മറുപടിയില്‍ നിന്ന് വ്യക്തമാണ്.
മുന്‍ സര്‍ക്കാരിന്റെ കാലത്തെ മൂന്നുമാസത്തെ കുടിശിക എല്‍ഡിഎഫ് സര്‍ക്കാര്‍ കൈമാറിയെന്നും ഇതില്‍ പറയുന്നുണ്ട്.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടു മുന്‍പായി, 15.02.2016ല്‍ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി എം.കെ മുനീര്‍ നിയമസഭയില്‍ നല്‍കിയ മറുപടിയും ശ്രദ്ദേയമാണ്… ഇതില്‍ 2015 ഡിസംബര്‍ 31 വരെ കുടിശികയായിട്ടുള്ള ക്ഷേമ പെന്‍ഷനുകളുടെ ജില്ല തിരിച്ചുള്ള കണക്ക് നല്‍കിയിട്ടുണ്ട്. 1397.70 കോടി രൂപ കുടിശിക ഉണ്ടെന്നാണ് കെ.കെ.ജയചന്ദ്രന് നല്‍കിയ മറുപടിയിലുള്ളത്. ഇതേ മറുപടിയുടെ അവസാന ഭാഗത്ത് 2015 സെപ്റ്റംബര്‍ മാസം മുതലുള്ള കുടിശികയാണിതെന്നും ഈ തുകയ്ക്കുള്ള ചെക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
ഡിബിടി സമ്പ്രദായം ആയതു കൊണ്ടാണ് അന്ന് പെന്‍ഷന്‍ വിതരണത്തില്‍ തടസം നേരിട്ടത്. പോസ്റ്റ് ഓഫിസുകള്‍ കോര്‍ ബാങ്കിംഗ് സംവിധാനത്തിലേക്ക് മാറുന്ന നടപടിയായത് കൊണ്ടാണ് തുക ചെക്കായി പോസ്റ്റല്‍ അധികൃതര്‍ക്ക് കൈമാറിയതെന്നും മറുപടിയിലുണ്ട്. അതായത് ഡയറക്ട് ട്രാന്‍സ്ഫര്‍ സംവിധാനം വഴി പെന്‍ഷന്‍ കുടിശിക വിതരണം തുടരുന്നതിനിടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞത്. ഇതോടെ അടുത്ത സര്‍ക്കാരിലേക്ക് ഈ ഉത്തരവാദിത്തം മാറുകയാണുണ്ടായത്.

എന്നാല്‍, സിപിഎം നേതാക്കളും സൈബര്‍ അണികളും പറയുന്നതുപോലെ ഒന്നരവര്‍ഷത്തെ പെന്‍ഷന്‍ തുക നല്‍കാനുണ്ടെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വിവിധ ക്ഷേമ പെന്‍ഷനുകളില്‍ ചിലത് മാത്രമാണ് കുടിശികയുണ്ടായിരുന്നതെന്നും ഇതിനാല്‍ വ്യക്തം. ചുരുക്കത്തില്‍ നിലമ്പൂര്‍ തിരഞ്ഞെടുപ്പിന് മുന്‍പ് എന്ത് വൃത്തികേട് പറഞ്ഞും, ജയിക്കുക എന്ന നിലയിലേക്ക് സിപിഎമ്മും ഇടത് മുന്നണിയും എത്തുകയാണ്… അതിന് കൂട്ടായി ചില മുഖ്യധാരാ മാധ്യമങ്ങളും, മാധ്യമ പ്രവര്‍ത്തകരും….