വഞ്ചിയൂരില്‍ വഴി തടഞ്ഞ് സിപിഎമ്മിന്‍റെ സമ്മേളന സ്റ്റേജ്; വന്‍ ഗതാഗത കുരുക്ക്

Thursday, December 5, 2024

 

തിരുവനന്തപുരം: വഞ്ചിയൂരില്‍ വന്‍ ഗതാഗത കുരുക്ക്. വഴിതടഞ്ഞ് സ്റ്റേജ് കെട്ടി സിപിഎം. വേദി നിര്‍മ്മിച്ചത് സിപിഎം ഏരിയ സമ്മേളനത്തിന് വേണ്ടി. ഇതുവരെ നടപടിയെടുക്കാതെ പോലീസ് ഒത്താശ. റോഡിന്‍റെ ഒരു ഭാഗത്ത് കൂടിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞ് സമ്മേളനം നടത്തുന്നത് വഞ്ചിയൂര്‍ കോടതിക്ക് മുന്നിലാണ്.

പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനാണ്.  ഇതിനായി രണ്ടുവരി പാതയായ റോഡിന്‍റെ ഒരു വശത്തു കൂടിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞു. ഒറ്റവരിയിലൂടെ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ കടത്തി വിടുകയാണ്.  വലിയ ഗതാഗത കുരുക്കാണ് ഇതോടെ അനുഭവപ്പെടുന്നത്. ഇത്തരമൊരു ക്രമീകരണം സ്‌കൂളുകള്‍ അടക്കം പ്രവര്‍ത്തിക്കുന്ന മേഖലയില്‍ എന്തിന്‍റെ അടിസ്ഥാനത്തിലാണ് എന്നതിന് പോലീസും വ്യക്തമായ മറുപടി പറയുന്നില്ല.

ജനം ചോദിക്കുന്നത് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയായതിനാല്‍ എന്തും ചെയ്യാമെന്ന സ്ഥിതിയാണോ എന്നാണ്.  ഗതാഗതം തടസ്സപ്പെടുത്തി സ്റ്റേജ് നിര്‍മ്മാണം ഇന്നലെ മുതല്‍ തന്നെ തുടങ്ങിയിരുന്നു.  ഫലത്തില്‍ സിപിഎമ്മിന്‍റെ ഒരു സമ്മേളനം നടത്താന്‍ രണ്ടു ദിവസമായി ജനം ദുരിതത്തിലാണ്.  എല്ലാ അനുമതിയും ലഭിച്ചിട്ടുണ്ട് എന്നാണ് ഇതിന് സിപിഎം നല്‍കുന്ന വിശദീകരണം.  റോഡ് അടച്ച് ഗതാഗതം നിരോധിച്ച് സമ്മേളനം നടത്താന്‍ എന്ത് അനുമതി ലഭിച്ചു എന്നതിന് വ്യക്തമായ ഉത്തരമില്ല.