‘ഭരിക്കുന്നതാരെന്നതിനനുസരിച്ച് സംഘടന മാറാതിരുന്നതിന്റെ ദുര്യോഗം ഏറെ അനുഭവിച്ചു’- സിപിഎം നെടുമങ്ങാട് ഏര്യാ കമ്മിറ്റി അംഗം ആര്‍.മധു

Jaihind News Bureau
Friday, May 2, 2025

സിപിഎം നെടുമങ്ങാട് ഏര്യാ കമ്മിറ്റി അംഗം ആര്‍.മധു നെടുമങ്ങാടിന്റെ ഫെയ്‌സ്ബുക്ക് പോസ്്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും ധനകാര്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്ന പുഷ്പജ MG ഇരുപത്തി ആറര വര്‍ഷത്തെ സേവനത്തിനു ശേഷം തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ നിന്നും സീനിയര്‍ ഫിനാന്‍സ് ആഫീസറായി ഏപ്രില്‍ 30 ന് വിരമിച്ചു. ഇക്കാലയളവില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ പിരിമുറക്കത്തില്‍ ഞെരിഞ്ഞമരുകയായിരുന്നു തന്റെ കുടുംബമെന്നാണ് അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. 9 വര്‍ഷത്തെ LDF ഭരണത്തില്‍ 1 വര്‍ഷവും 11 മാസവും മാത്രമാണ് സെക്രട്ടറിയേറ്റിനുള്ളില്‍ തന്റെ ഭാര്യയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്. ഉദ്യോഗസ്ഥരുടെ പിടിവാശിയില്‍ പെട്ടുപോയ തന്റെ ഭാര്യയും പാര്‍ട്ടിക്കാരനായ താനും കടന്നു പോയ മാനസ്സികാവസ്ഥയാണ് അദ്ദേഹം വിവരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇന്നെങ്കിലും പറയാതിരിക്കുന്നതെങ്ങിനെ?
ഞാന്‍ നിലവില്‍ CPM നെടുമങ്ങാട് ഏര്യാ കമ്മിറ്റി അംഗമാണ്. ധനകാര്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായ എന്റെ ഭാര്യ പുഷ്പജMG ഇരുപത്തി ആറര വര്‍ഷത്തെ സേവനത്തിന് ശേഷം തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ നിന്നും സീനിയര്‍ ഫിനാന്‍സ് ആഫീസറായി ഇന്ന് (30/4/25 ) വിരമിക്കുന്നു.
ഞാന്‍ CPM കാരനായത് കൊണ്ട് തന്നെ കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷനില്‍ ആണ് പുഷ്പജ കഴിഞ്ഞ 2 വര്‍ഷം മുന്‍പ് വരെ അംഗമായിരുന്നത്. ഇപ്പോള്‍ അംഗത്വം പുതിക്കിയില്ല. മറ്റ് സംഘടനയില്‍ ചേര്‍ന്നതുമില്ല. മറ്റ് പലരും സെക്രട്ടറിയറ്റില്‍ ചെയ്യുന്നത് പോലെ ഭരിക്കുന്നതാരെന്നതിനനുസരിച്ച് സംഘടന മാറാതിരുന്നതിന്റെ ദുര്യോഗം ഏറെ അനുഭവിച്ചാണ് ഇന്ന് പടിയിറങ്ങുന്നത്. 2 മാസം മുന്‍പ് വീണ്ടും KSEA മെമ്പര്‍ഷിപ്പ് എടുക്കുന്നതിന് ആവശ്യപ്പെട്ടിരുന്നു. അവര്‍ ചെയ്ത് കൊടുത്ത സേവനങ്ങള്‍ അക്കമിട്ട് നിരത്തി നിരസിച്ചുവെന്നാണ് പുഷ്പജ പറഞ്ഞത്. സര്‍വീസില്‍ നിന്നും വിരമിക്കുന്നവരുടെ പേര് ചേര്‍ത്ത് അടിക്കുന്ന സംഘടന നോട്ടീസില്‍ പേര് വയ്കരുതെന്നും പറഞ്ഞുവത്രെ. അതെന്തായാലും അവര്‍ പാലിച്ചു. പുഷ്പജ
സെക്രട്ടറിയറ്റ് സര്‍വീസില്‍ കയറിയ പ്രബേഷന്‍ പീര്യേഡിലാണ് 2002 ലെ ജീവനക്കാരുടെ അനിശ്ചിത കാലപണിമുടക്ക്. ഞാന്‍ CPM നഗരസഭ ചെയര്‍മാന്‍ ആയിരുന്ന കാലമായിരുന്നത് കൊണ്ട് തന്നെ പിരിച്ച് വിടല്‍ ഭീഷണി ഉണ്ടായിട്ടും 32 ദിവസവും പുഷ്പജ പണിമുടക്കി. തുടര്‍ന്ന് സര്‍വീസ് കാലത്തിനിടയില്‍ വന്ന KSEA പങ്കാളിയായ എല്ലാ പണിമുടക്ക് സമരങ്ങളിലും പങ്കെടുത്തു.. മറ്റ് പലരും ചെയ്യുന്ന പോലെ ബസ് ലഭിച്ചില്ലായെന്നും മറ്റും ഡിക്ലറേഷന്‍ നല്കി ഡൈസ് നോണില്‍ നിന്നും ഒഴിവായതുമില്ല. അവസാനത്തെ 2 സമ്മേളനങ്ങള്‍ ഒഴികെ കോട്ടയം ഡെപ്യൂട്ടേഷന്‍ കാലത്തൊഴികെയുള്ള എല്ലാ സമ്മേളനങ്ങളിലും പങ്കെടുത്തു. ഒരു പണിമുടക്കില്‍ ധനകാര്യ വകുപ്പില്‍ നിന്നും പണിമുടക്കിയ അണ്ടര്‍ സെക്രട്ടറിമാരുടെ പട്ടിക നോട്ടീസ് ബോര്‍ഡില്‍ ഇട്ടപ്പോള്‍ അതില്‍ ഉള്‍പ്പെട്ട ഏക വനിത പുഷ്പജയായിരുന്നു.
KSEA ആവശ്യപ്പെട്ട ഫണ്ട് എപ്പോഴും വിമുഖത കൂടാതെ നല്കി. ഇത് ചില വര്‍ഷങ്ങളില്‍ 50,000 വരെയായിട്ടുണ്ട്. ഒരു ദേശാഭിമാനി വീട്ടില്‍ ഉള്ളപ്പോള്‍ തന്നെ അവര്‍ ആവശ്യപ്പെട്ട പ്രകാരം വീണ്ടും ദേശാഭിമാനി എടുത്തിട്ടുണ്ട്.
ഞാനിതൊക്കെ സൂചിപ്പിക്കുന്നത് ഇക്കാര്യങ്ങള്‍ ഒന്നും KSEA യ്ക് ബാധകമല്ലെന്നതിനാലാണ്.
എന്നാല്‍ UDF ഭരണകാലത്ത് അവര്‍ വേണ്ട വിധം ഇക്കാര്യം പരിഗണിച്ചിട്ടുണ്ട്. AO ആയപ്പോള്‍ കൂടെ പ്രമോഷനായവരില്‍ ധനകാര്യ വകുപ്പിന് പുറത്ത് പോകേണ്ടി വന്ന ഏക ആള്‍ പുഷ്പജയായിരുന്നു. തുടര്‍ന്ന് UDF ഭരണത്തില്‍ ഏറെക്കുറെ മുഴുവന്‍ കാലവും സെക്രട്ടറിയറ്റിന് പുറത്തായിരുന്നു. എന്തിന് UDF നിയന്ത്രണത്തിലുള്ള സെക്രട്ടറിയറ്റ് ഹൗസിംഗ് സൊസൈറ്റിയില്‍ പോലും അംഗത്വം നല്കിയില്ല.അതില്‍ പരാതിയില്ല. UDF സര്‍ക്കാര്‍ ആണല്ലോ!
എന്നാല്‍ 2016 ല്‍ LDF സര്‍ക്കാര്‍ വന്നിട്ടും സെകട്ടറിയറ്റിന് അകത്ത് പോസ്റ്റിംഗ് കിട്ടിയത് വീണ്ടും 4 വര്‍ഷം കഴിഞ്ഞിട്ടാണ്. അകത്ത് വേണമെന്ന് എങ്ങും ശുപാര്‍ശ നടത്തിയതുമില്ല. കഴിഞ്ഞ 9 വര്‍ഷത്തെ LDF ഭരണത്തില്‍ ഞാന്‍പാര്‍ട്ടി ഏര്യാ കമ്മിറ്റി അംഗമായിരുന്നിട്ട് കൂടി എന്റെ ഭാര്യയ്ക് സെക്രട്ടറിയറ്റിനകത്ത് ഇരിക്കുവാനായത് 2ല്‍ താഴെ വര്‍ഷം മാത്രമാണ്. സെക്രട്ടറിയറ്റിന് പുറത്ത് ഗവ:പ്രസ്സ്, ശിശുവികസന ഡയറക്ടറേറ്റ്, ലാന്റ് റവന്യൂ കമ്മീഷണറേറ്റ്, DPI, പഞ്ചായത്ത് ഡയറക്ടറേറ്റ്, രാമാനുജം ഇന്‍സ്റ്റിറ്റ്യൂട്ട്, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ് ഇങ്ങനെ കറങ്ങേണ്ടി വന്നു. അന്നൊന്നും പരാതി പറയാനേ പോയില്ല.
ഒടുവില്‍ പെന്‍ഷനാകാന്‍ 2 ല്‍ താഴെ വര്‍ഷമുള്ളപ്പോള്‍ പഞ്ചായത്ത് ഡയറക്ടറേറ്റില്‍ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ ആയിരിക്കെ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് (GO ( MS ) 52/2022/ GAD ) ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ ഡെപ്യൂട്ടേഷന്‍ ഉത്തരവായപ്പോള്‍ പുഷ്പജ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചട്ട ലംഘനം ചൂണ്ടി കാണിച്ച് പരാതി നല്കി. അത് തന്നെ നിയമാനുസൃത ഓഡിറ്റ് നടക്കാത്ത സ്ഥാപനത്തില്‍ ഡെപ്യൂട്ടേഷന്‍ പോയാല്‍ പെന്‍ഷന്‍ ലഭിക്കാന്‍ വൈകുമെന്ന ഭയത്തെ തുടര്‍ന്നാണ് വേണ്ടി വന്നത്. ഞാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ കണ്ടും പരാതി നല്കി. സെക്രട്ടറി തത്സമയം തന്നെ KSEA നേതാവ് സ: ഹണിയെ വിളിക്കുകയും അദ്ദേഹം നിര്‍ദ്ദേശിച്ച പ്രകാരം ഞാനും പുഷ്പജയുമായി ഹണിയെ പോയി കാണുകയും ചെയ്തു. നേതാവ് പറഞ്ഞത് ശരിയാക്കാം എന്നാണ്.. ഫിനാന്‍സിലെ നേതാവ് ശശിയോട് പറയാമെന്നും പറഞ്ഞു.. ഈ ശശിക്ക് അറിയാത്ത ആളല്ല പുഷ്പജ. പുഷ്പജയുടെ കീഴില്‍ അസിസ്റ്റന്റ് ആയിരുന്നിട്ടുണ്ട്. അന്ന് CRപോലും മൂന്നാമതൊരാള്‍ മുഖേന കൊടുത്തുവിട്ട് ശശി പുഷ്ജയില്‍ നിന്നും ഒപ്പിട്ട് വാങ്ങിയിട്ടുമുണ്ട്. ശശിയുടെ ചെയ്തികള്‍ ധനകാര്യ വകുപ്പില്‍ ഉള്ളവര്‍ക്കറിയാം. ചാനല്‍ വാര്‍ത്ത വരെ പലവട്ടം വന്നു. അക്കാര്യങ്ങള്‍ കൂടുതല്‍ പറയുന്നില്ല. ഇക്കാര്യത്തില്‍ ശശിയാണ് താരം.
ഡെപൂട്ടേഷന്‍ ഓര്‍ഡറാകുന്നതിന് മുന്‍പാണ് സ : ഹണിയെ കണ്ടത്.
ഫലമുണ്ടായില്ല. ഡെപ്യൂട്ടേഷന്‍ ഓര്‍ഡര്‍ ഇറങ്ങി. പിന്നീട് നെടുമങ്ങാട്ടെ മരണപ്പെട്ടു പോയ ഒരു സഖാവിന്റെ സഹായത്താല്‍ CPM സംസ്ഥാന സെക്രട്ടറിയെ 2 തവണ കണ്ടു. LDF കണ്‍വീനര്‍ ആയിരുന്ന സ: EP ജയരാജനെ കണ്ടു. ട്രൈബ്യൂണലില്‍ ചോദ്യം ചെയ്യാനാണ് EP ഉപദേശിച്ചത്. പാര്‍ട്ടി ആയിരിക്കുമ്പോള്‍ സര്‍ക്കാറിനെതിരെ കോടതിയില്‍ പോകാന്‍ മടിച്ചിട്ടാണെന്ന് മറുപടിയും പറഞ്ഞു. എന്നിട്ടും ഒരു ഫലവുമുണ്ടായില്ല.
ഗത്യന്തരമില്ലാതെ അന്നത്തെ നെടുമങ്ങാട് ഏര്യാ സെക്രട്ടറിയെ കൂട്ടി വീണ്ടും ജില്ലാ സെക്രട്ടറിയെ കണ്ടു. ഒരു മാസത്തിനകം ട്രാന്‍സ്ഫര്‍ ആകും തല്കാലം ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ ജോയിന്‍ ചെയ്യാനാണ് ജില്ലാ സെക്രട്ടറി പറഞ്ഞത്. ജോയിന്‍ ചെയ്യാതെ ലീവ് എടുക്കാനിരുന്ന പുഷ്പജ ഞാന്‍ ആവശ്യപ്പെട്ടപ്രകാരം ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ ജോയിന്‍ ചെയ്തു.DCS നെ പലവട്ടം കണ്ടു. സഖാവ് ഹണിയെ DCS പലവട്ടംവിളിച്ചിട്ടും ട്രാന്‍സ്ഫര്‍ മാത്രം ഉണ്ടായില്ല.
പിന്നീട് ഞാന്‍ ഇന്നത്തെ ACSനെ കൂട്ടി സ: AA .റഹിം MPയെ കണ്ടു. സഖാവ് നന്നായി തന്നെ ഇടപെട്ടു .ഒടുവില്‍ CMന്റെ പ്രൈവറ്റ് സെക്രട്ടറിയായ സ:കെ.കെ.രാഗേഷിന്റെ സഹായവും MP തേടി. പക്ഷെ ഫലം മാത്രമുണ്ടായില്ല. ‘ഒടുവില്‍ ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞപ്പോള്‍ നിര്‍ബ്ബന്ധ പൂര്‍വ്വം പുഷ്പജ സെക്രട്ടറിയറ്റില്‍ ജോയിനിംഗ് റിപ്പോര്‍ട്ട് നല്കി. ഒഴിവുണ്ടായിട്ടും മൂന്നര മാസം പോസ്റ്റിംഗ് നല്കിയില്ല ഒടുവില്‍ സെക്രട്ടറിയറ്റില്‍ ഒഴിവുണ്ടായിരിക്കെ വീണ്ടും തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ സീനിയര്‍ ഫിനാന്‍സ് ഓഫീസറായി നിയമിച്ചു. നിയമനം നല്കാതെ വീട്ടില്‍ ഇരുത്തിയ മൂന്നര മാസം ക്രമീകരിക്കാത്തതിനാല്‍ 7 മാസം ശമ്പളം കിട്ടാതെയുമായി. ഒടുവില്‍ വല്ല വിധേനയും ശമ്പളം ലഭിച്ചു. അങ്ങനെ ഇന്ന് തദ്ദേശ വകുപ്പില്‍ നിന്നും അവിടുത്തെ സംഘടന സ്വരം നല്കിയ യാത്ര അയപ്പ് ഏറ്റുവാങ്ങി പടിയിറങ്ങി. ഞാന്‍ CPM കാരനായതിന്റെ പേരില്‍UDF ഭരണത്തില്‍ പുഷ്പജയെ സെക്രട്ടറിയറ്റില്‍ നിന്നും പരമാവധി അകറ്റിനിര്‍ത്തി. 9 വര്‍ഷ LDF ഭരണത്തിനിടയില്‍ 1 വര്‍ഷവും 11 മാസവും മാത്രമാണ് സെക്രട്ടറിയറ്റിനുള്ളില്‍ ഇരിക്കുവാനായത് .അത് സൂചിപ്പിച്ചുവെന്നേയുള്ളൂ പരാതിയില്ല. പെന്‍ഷനാകാന്‍ 1 വര്‍ഷവും 8 മാസവും മാത്രം ബാക്കിയുള്ളപ്പോള്‍ ഹണി – ശശിമാരുടെ പിടിവാശിയില്‍ ഡെപ്യൂട്ടേഷനില്‍ വിട്ടു. ഹണി – ശശിമാരുടെ മുന്നില്‍ ആര്‍ക്കും ഒന്നും ചെയ്യാനുമാകാതെ വന്നപ്പോള്‍ പുഷ്പജയുടെ ശമ്പളത്തിന്റെ തണലില്‍ CPM പ്രവര്‍ത്തനം നടത്തിയ എന്റെ അവസ്ഥ എത്രപേര്‍ക്ക് മനസ്സിലാകുമെന്നറിയില്ല. വീട്ടിലെ സൈ്വരത കെടുത്തി .കണ്ണീരിന് മുന്നില്‍ മറുപടി പറയാനാകാതെ വന്ന പാര്‍ട്ടിക്കാരനാണ് ഞാന്‍. പലപ്പോഴും അത് എന്റെ ഒച്ചയെടുക്കലിലും മിണ്ടാതിരിക്കലിലും വരെയെത്തി.
ഹണി / ശശിമാര്‍ അറിയേണ്ടത് ഞങ്ങളെ പോലുള്ളവര്‍ പണിയെടുത്തിട്ടാണ് നിങ്ങള്‍ ഭരണ ശീതളച്ഛായയില്‍ ആറാടുന്നത് എന്നതാണ്. നിങ്ങളുടെ ഈ പ്രവൃത്തി അനുഭവിച്ച പുഷ്പജയെപ്പോലുള്ളവര്‍ എങ്ങനെയാണ് CPMന് വോട്ട് ചെയ്യുക.. ഹണി – ശശിമാരെ നിലയ്ക് നിര്‍ത്തുവാന്‍ എന്നാണാവുക?ആര്‍ക്കാണാവുക?
(കഴിയുന്നവര്‍ ഷെയര്‍ ചെയ്യുമല്ലോ)