തരംതാഴ്ത്തിയ ഡിവൈഎഫ് ഐ നേതാവിനെ മടക്കിക്കൊണ്ടു വരാന്‍ സിപിഎം നീക്കം; വനിതാ നേതാവിന്റെ പരാതി അവഗണിച്ചു

Jaihind News Bureau
Tuesday, September 2, 2025

ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് ജില്ലാ കമ്മിറ്റിയില്‍ നിന്ന് അച്ചടക്ക നടപടി നേരിട്ട് തരംതാഴ്ത്തിയ ഡിവൈഎഫ്ഐ നേതാവ് എന്‍.വി വൈശാഖനെ മടക്കിക്കൊണ്ടു വരാന്‍ തീരുമാനം. പൊലീസിനോ, ബന്ധപ്പെട്ടവര്‍ക്കോ ലഭി ക്കാത്ത പരാതിയില്‍ രാഹുല്‍ മാങ്കുട്ടത്തിലിന്റെ രാജിക്കായി മുറവിളി കൂട്ടുന്ന സിപിഎമ്മാണ് വനിതാ നേതാവിന്റെ പരാതിയെ അവഗണിച്ച് ഡിവൈഎഫ്ഐ നേതാവിനെ തിരിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നത്

ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് എന്‍ വി വൈശാഖന്‍ അച്ചടക്ക നടപടി നേരിട്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുത്ത തൃശ്ശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ആണ് അച്ചടക്കനടപടി കൈക്കൊണ്ടത്. ഇതേ നേതാവിനെ പിന്‍വാതിലിലൂടെ മടക്കിക്കൊണ്ടു വരാനാണ് ഇപ്പോള്‍ അണിയറയില്‍ നീക്കം നടക്കുന്നത്. താഴേതട്ടിലുള്ള കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി എത്തിക്കാന്‍ ഇതിനുള്ള ആലോചന നടന്നു കഴിഞ്ഞു. ഇക്കാര്യം സിപിഎം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശം അംഗീകരിച്ചാല്‍ വൈശാഖനെ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.

പാര്‍ട്ടി പ്രതിനിധിയായി ചാനല്‍ ചര്‍ച്ചയില്‍ സ്ഥിരം വക്താവായിരുന്ന വൈശാഖനെതിരേ നടപടി എടുത്തത് ഒരു വര്‍ഷം മുമ്പാണ്. ഡിവൈ എഫ് ഐ ജില്ലാ കമ്മിറ്റി സെക്രട്ടറിയായിരുന്ന വൈശാഖിനെതിരേ പാര്‍ട്ടി വനിതാ നേതാവിന്റെ പരാതിയിലാണ് നടപടിയെടുത്തത്. സര്‍ക്കാര്‍ സ്ഥലത്തുനിന്നും പാറ പൊട്ടിച്ചുകടത്തിയ സംഭവത്തില്‍, പരാതി പിന്‍വലിക്കാന്‍ വൈശാഖന്‍ ഇടപെട്ടുവെന്നു തൃശൂര്‍ സ്വദേശി അജിത് കൊടകരയും ആരോപിച്ചിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ യ്ക്കെതിരെ ഒരു പരാതിയും ഇല്ലാതെ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന സിപിഎമ്മാണ് ഇപ്പോള്‍ പ്രത്യക്ഷത്തില്‍ പരാതി ഉള്ള എന്‍ വി വൈശാഖനെ തിരിച്ചെടുക്കാന്‍ നീക്കം നടത്തുന്നത്. എന്ത് സന്ദേശമാണ് സിപിഎം നല്‍കുന്നത് . എന്നത് പ്രധാന ചോദ്യമാണ്.. ഒപ്പം സിപിഎം എന്ത് ധാര്‍മികതയാണ് ഉയര്‍ത്തുന്നത് എന്ന ചോദ്യവും പൊതു സമൂഹം ഉയര്‍ത്തുന്നുണ്ട്