ഗോവിന്ദന്റെ ‘ചിരി’ വിനയായി; സുധാകരനെ അനുനയിപ്പിക്കാൻ പാടുപെട്ട് സിപിഎം; ചിരിച്ചത് പരിഹസിച്ചല്ലെന്ന് ഗോവിന്ദന്റെ ന്യായീകരണം

Jaihind News Bureau
Thursday, March 5, 2026

പാർട്ടി നേതൃത്വത്തോടുള്ള ഭിന്നതയെത്തുടർന്ന് 63 വർഷത്തെ ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം ശ്രമം തുടങ്ങി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചു. സുധാകരന്റെ പേര് സ്ഥാനാർത്ഥി പട്ടികയിൽ നിന്നും തള്ളിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമങ്ങൾക്ക് മുന്നിൽ താൻ ചിരിച്ചത് പരിഹസിക്കാനല്ലെന്നും ചോദ്യം കേട്ടാണെന്നും അദ്ദേഹം ന്യായീകരിച്ചു. പാർട്ടി അംഗത്വം പുതുക്കണമെന്ന് അദ്ദേഹം സുധാകരനോട് ആവശ്യപ്പെട്ടെങ്കിലും തന്റെ ഉറച്ച നിലപാട് സുധാകരൻ വ്യക്തമാക്കിയതായാണ് വിവരം.

 അഞ്ചുവർഷമായി പാർട്ടിയിൽ തുടരുന്ന അവഗണനയുടെ പശ്ചാത്തലത്തിലാണ് അംഗത്വം പുതുക്കുന്നില്ലെന്ന് സുധാകരൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അമ്പലപ്പുഴയിൽ ഒരു വട്ടം കൂടി മത്സരിക്കാനുള്ള താല്പര്യം പാർട്ടി ജനറൽ സെക്രട്ടറിയെയും എം.എ. ബേബിയെയും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്നുവന്ന സുധാകരന്റെ പേര് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തള്ളുകയായിരുന്നു. ഇതിനു പിന്നാലെ മാധ്യമങ്ങൾക്കു മുന്നിൽ ഗോവിന്ദൻ നടത്തിയ പ്രതികരണം തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണെന്ന് സുധാകരൻ വിശ്വസിക്കുന്നു.

 സിപിഎം അംഗത്വം ഉപേക്ഷിച്ച സുധാകരൻ സ്വന്തം തട്ടകമായ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യതകൾ തെളിയുന്നുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനേക്കാൾ, സുധാകരൻ സ്വതന്ത്രനായി നിൽക്കുകയും യുഡിഎഫ് പുറത്തുനിന്ന് പിന്തുണ നൽകുകയും ചെയ്യുന്ന ഫോർമുലയാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. ജില്ലാ സെക്രട്ടറി ആർ. നാസർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും അംഗത്വ ഫോം പൂരിപ്പിച്ചു നൽകില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് ജി. സുധാകരൻ.