അന്‍വറിനെ കേള്‍ക്കാന്‍ സിപിഎം പ്രാദേശിക നേതാക്കളും; നെഞ്ചിടിപ്പോടെ സിപിഎം നേതൃത്വം; അണികളും എതിരാകുന്നുവെന്ന് ആശങ്ക

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎമ്മിനേയും വെല്ലുവിളിച്ച പിവി അന്‍വറിന്റെ നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിന് വന്‍ജനാവലി. 50 പേര്‍ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വന്‍ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്. തനിക്ക് ബോധിപ്പിക്കാനുള്ളത് നിലമ്പൂരിലെ ജനങ്ങളെയാണെന്ന് പ്രഖ്യാപിച്ചാണ് അന്‍വര്‍ പൊതുയോഗം പ്രഖ്യാപിച്ചത്. അന്‍വറിനെ കേള്‍ക്കാന്‍ ജനം എത്തുമോ എന്നതിലായിരുന്നു ആകാംക്ഷ. എന്നാല്‍ പ്രതീക്ഷിച്ചതിലധികം ജനമെത്തി.

ഇന്‍ക്വിലാബ് സിന്ദാബാദ് മുദ്രാവാക്യത്തോടെയാണ് പ്രവര്‍ത്തകരും അനുകൂലികളും അന്‍വറിനെ സ്വീകരിച്ചത്. സിപിഎം അണികള്‍ മാത്രമല്ല പ്രദേശിക നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. പൊതുയോഗത്തിന് സ്വാഗതം പറഞ്ഞത് തന്നെ സിപിഎമ്മിന്റെ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഏര്യാ കമ്മിറ്റി അംഗവുമായിരുന്ന ഇ.എ. സുകുവായിരുന്നു.

നിലമ്പൂര്‍ ചന്തക്കുന്നിലെ ഈ ജനാവലി അസ്വസ്ഥപ്പെടുത്തുന്നത് സിപിഎമ്മിനെയാണ്. തള്ളിപ്പറഞ്ഞും പാര്‍ട്ടിയുടെ ശത്രുവാണെന്ന് പ്രഖ്യാപിച്ചും അണികളെ അന്‍വറില്‍ നിന്നും അകറ്റാനായിരുന്നു സിപിഎം ശ്രമം. പാര്‍ട്ടി സെക്രട്ടറിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കൊലവിളി മുദ്രാവാക്യം അടക്കം വിളിച്ച് പ്രകടനവും നടത്തി. എന്നാല്‍ നിലമ്പൂരുകാരെ അന്‍വര്‍ വിളിച്ചപ്പോള്‍ പാളിയത് സിപിഎമ്മിന്റെ ഈ ശ്രമങ്ങളാണ്. പ്രാദേശിക നേതാക്കള്‍ കൂടി അന്‍വറിനൊപ്പം നില്‍ക്കുന്നതോടെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയാണെന്ന് സിപിഎമ്മിന് വ്യക്തമായിട്ടുണ്ട്. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സിപിഎം നേരിടുന്നത്. അന്‍വര്‍ നടത്തുന്ന നീക്കങ്ങളിലെ അപകടവും ജനങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണയും ഇന്നാണ് സിപിഎം യഥാര്‍ത്ഥത്തില്‍ തിരിച്ചറിഞ്ഞത്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കൃത്യമായൊരു മറുപടി മുഖ്യമന്ത്രി ഇതുവരെ പറഞ്ഞിട്ടില്ല.

Comments (0)
Add Comment