തദ്ദേശപ്പോരില്‍ വിറളി പൂണ്ട് സിപിഎം; എതിര്‍ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ഗുണ്ടാ സ്‌റ്റൈല്‍

Jaihind News Bureau
Monday, November 24, 2025

സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ അവസാനിക്കാനിരിക്കെ, സി.പി.എം. സംസ്ഥാനത്തൊട്ടാകെ ഭീഷണിയുടെയും ഗുണ്ടായിസത്തിന്റെയും രാഷ്ട്രീയം അഴിച്ചുവിടുകയാണ്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളെയും സ്വതന്ത്രരെയും തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് പിന്‍വലിപ്പിക്കാനായി സി.പി.എം. നേതാക്കളും പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള ഈ നീക്കം അസഹിഷ്ണുതയുടെയും ഫാസിസത്തിന്റെയും സൂചനയാണെന്ന് തന്നെ പറയേണ്ടി വരും.

കണ്ണൂരിലെ ആന്തൂരിലടക്കം കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഭീഷണിയുടെ രാഷ്ട്രീയം, പത്രിക പിന്‍വലിക്കാനുള്ള അവസാന മണിക്കൂറുകളിലും തുടരുകയാണ്. പാലക്കാട് അട്ടപ്പാടിയിലെ അഗളി പഞ്ചായത്തിലെ 18-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ രാമകൃഷ്ണനെതിരെ സി.പി.എം. ലോക്കല്‍ സെക്രട്ടറി ജംഷീര്‍ വധഭീഷണി മുഴക്കിയതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മത്സരത്തില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, പത്തനംതിട്ട പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ പൊടിയാടി ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ ആശാമോള്‍ക്ക് നേരെയും നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ സി.പി.എം. ഭീഷണി മുഴക്കിയിരുന്നു.

ജനങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന് മനസ്സിലാക്കിയ സി.പി.എം., ഈ ജനവിധി തങ്ങള്‍ക്ക് എതിരാകാതിരിക്കാന്‍ വേണ്ടിയാണ് സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഒരു ജനാധിപത്യ പാര്‍ട്ടിക്കും ഭരണകക്ഷിക്കും ഒട്ടും ഭൂഷണമല്ലാത്ത ഈ നടപടി, കേരളത്തിലെ രാഷ്ട്രീയ മര്യാദകളെ ചോദ്യം ചെയ്യുന്നതാണ്.