സി.പി.എം നേതാക്കളുടെ കള്ളക്കടത്തുകാരുമായുള്ള ബന്ധം കസ്റ്റംസും എന്‍.ഐ.എയും അന്വേഷിക്കണം : മുല്ലപ്പള്ളി രാമചന്ദ്രന്‍

 

മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ക്ക് ഗുഡ്‌വിൻ നിക്ഷേപ തട്ടിപ്പ് സംഘവുമായുള്ള ബന്ധം കസ്റ്റംസും എന്‍.ഐ.എയും സമഗ്രമായി അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘങ്ങളുമായി എന്നും അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് സി.പി.എം നേതാക്കളെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് പുറത്തുവന്ന വാർത്തയെന്നും കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു. ജയ്ഹിന്ദ് ടി.വി പുറത്തുവിട്ട വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിന്‍റെ പ്രധാന ധനസ്രോതസുകളില്‍ ഒന്ന് കള്ളക്കടത്തും സ്വര്‍ണ്ണക്കടത്തുമാണെന്നത് നാണക്കേടാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയുടെ ജയില്‍ സന്ദര്‍ശനവും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ കൂപ്പര്‍ വിവാദവും ഇതിന് ഉദാഹരണങ്ങളാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിച്ച ഗുഡ്‌വിൻ ജ്വല്ലറിയുടെ ഉടമകള്‍ സി.പി.എം നേതാക്കളുമായി വര്‍ഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ്. ഏറ്റവും കൂടുതല്‍ മലയാളികളെ വഞ്ചിച്ച സ്ഥാപനമാണ് ഗുഡ്‌വിൻ നിക്ഷേപ കമ്പനി. സര്‍ക്കാര്‍ ഇവര്‍ക്കെതിരെ കേസെടുക്കാതിരുന്നത് അവരുമായുള്ള അടുപ്പം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

അധോലോക സംഘങ്ങളുടേയും മൂലധന ശക്തികളുടേയും സ്വാധീനത്തിലകപ്പെട്ട സി.പി.എം ജീര്‍ണ്ണതയിലേക്കാണ് പോകുന്നതെന്നും കേരളീയ പൊതുസമൂഹം ഇതെല്ലാം തിരിച്ചറിയുന്നുണ്ടെന്നം അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരും ഇടത് യുവജന സംഘടനകളും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ തയാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വാർത്താക്കുറിപ്പില്‍ പറഞ്ഞു.

Comments (0)
Add Comment