വികസനവിരോധിയെന്ന പട്ടം ചേരുക പിണറായിക്ക് ; കേരളത്തിന്‍റെ വളര്‍ച്ചയ്ക്ക് എന്നും തടസം നിന്നത് സിപിഎം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Thursday, April 1, 2021

തിരുവനന്തപുരം : കേരളത്തിന്‍റെ സര്‍വ വികസനവും അട്ടിമറിച്ചശേഷം സ്വയം വികസന നായകനെന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുന്നത് ചെകുത്താന്‍ വേദം ഓതുന്നതുപോലെയെന്ന് കെപിസിസി പ്രസഡിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കമ്പ്യൂട്ടര്‍വത്കരണത്തിന് എതിരെ സമരം ചെയ്തതും കമ്പ്യൂട്ടര്‍ തല്ലിത്തകര്‍ത്തതും സിപിഎമ്മാണ്. അതേ സിപിഎമ്മാണ് ഐടി സാങ്കേതിക വിദ്യയുടെ അനന്തസാധ്യകള്‍ ഉപയോഗപ്പെടുത്തി കോണ്‍ഗ്രസിനും മറ്റുരാഷ്ട്രീയ എതിരാളികള്‍ക്കും എതിരെ സൈബര്‍പ്പട രൂപീകരിച്ചത്. ട്രാക്ടറിനെതിരായും സ്വകാര്യ കോളേജുകള്‍ക്കെതിരായും നെടുമ്പാശ്ശേരി-കണ്ണൂര്‍ വിമാനത്താളങ്ങള്‍ക്കെതിരെയും കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖ പദ്ധതി, നാലുവരി പാതവികസനം, ഗെയില്‍ പാചകവാതക പൈപ്പ് ലൈന്‍ എന്നിവയ്‌ക്കെതിരെയും സമരം ചെയ്തത് സിപിഎമ്മാണ്. വികസന വിരോധിയെന്ന പട്ടം ചേരുന്നത് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കും മാത്രമാണ്. കേരളത്തിന്‍റെ വളര്‍ച്ചയ്ക്ക് എന്നും തടസം നിന്നത് സിപിഎമ്മാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരളത്തില്‍ ഇന്നുകാണുന്ന എല്ലാ വികസനവും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൊണ്ടുവന്നതാണ്. കാസറഗോഡ് ഭാരത് ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ മുതല്‍ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേയ്‌സ് സെന്‍റര്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും കോണ്‍ഗ്രസിന്‍റെ സംഭാവനയാണ്. വികസന രംഗത്ത് ഒന്നും നിര്‍മ്മിക്കാതെ എല്ലാം തകര്‍ത്തവരാണ് സിപിഎമ്മുകാരെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.