മുകേഷ് ‘ഔട്ട്’; കൊല്ലത്ത് ഇക്കുറി സീറ്റില്ല; വിവാദങ്ങള്‍ തിരിച്ചടിയായെന്ന് വിലയിരുത്തല്‍

Jaihind News Bureau
Thursday, February 26, 2026

 

കൊല്ലത്ത് ഇക്കുറി സിനിമ താരം എം മുകേഷ് എംഎല്‍എക്ക് സീറ്റില്ല. മുന്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയേയും സിപിഎം തഴഞ്ഞു. മുകേഷ് ഒഴികെ ജില്ലയില്‍ നിന്നുള്ള മറ്റ് മൂന്ന് സിപിഎം എംഎല്‍എമാരും വീണ്ടും ജനവിധി തേടും. ലൈംഗിക ആരോപണ കേസില്‍ അടക്കം പ്രതിയായ എം മുകേഷിനെ തഴയുവാന്‍ നേരത്തെ തന്നെ സിപിഎം ലക്ഷ്യമിട്ടിരുന്നു.

മുകേഷിന് പകരം കൊല്ലം മണ്ഡലത്തില്‍ സിപിഎം ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ് ജയമോഹന്‍ സ്ഥാനാര്‍ത്ഥിയാകും. എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് ആണ് തീരുമാനം കൈക്കൊണ്ടത്. മൂന്ന് സിറ്റിംഗ് എംഎല്‍എമാരെ മത്സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ ധാരണ. കൊട്ടാരക്കരയില്‍ കെ എന്‍ ബാലഗോപാലും ഇരവിപുരത്ത് എം നൗഷാദും ചവറയില്‍ സുജിത്ത് വിജയന്‍ പിള്ളയും വീണ്ടും മത്സരിക്കും. കുണ്ടറയില്‍ കഴിഞ്ഞതവണ മത്സരിച്ച് പരാജയപ്പെട്ട മുന്‍ മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മയെ ഇക്കുറി സിപിഎം തഴഞ്ഞു. പകരം എസ് എല്‍ സജികുമാര്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാകും.5 സീറ്റിലാണ് സിപിഎം കൊല്ലം ജില്ലയില്‍ മത്സരിക്കുന്നത്.