
സ്വന്തം കോട്ടകളില്‍പ്പോലും അടിത്തറ ഇളകിയതോടെ ദളിത് വിഭാഗങ്ങളെ അനുനയിപ്പിക്കാന്‍ പുതിയ അടവുമായി സി.പി.എം. ആദിവാസി-ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ യു.ഡി.എഫിന് ലഭിക്കുന്ന വലിയ സ്വീകാര്യതയില്‍ പരിഭ്രാന്തരായാണ് പാര്‍ട്ടി പുതിയ ഗൃഹസന്ദര്‍ശന പരിപാടികള്‍ക്കും ശില്പശാലകള്‍ക്കും രൂപം നല്‍കുന്നത്.
പട്ടികജാതി സംഘടനകളും വിവിധ ജനവിഭാഗങ്ങളും പാര്‍ട്ടിയോട് അകലുന്നതിലാണ് സി.പി.എം. ഇപ്പോള്‍ ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്. ആദിവാസി നേതാവ് സി.കെ. ജാനു, ദളിത് ചിന്തകന്‍ സണ്ണി എം. കപിക്കാട് തുടങ്ങിയവര്‍ യു.ഡി.എഫിനോട് ആഭിമുഖ്യം പുലര്‍ത്തുന്നത് ഇടതുക്യാമ്പില്‍ വലിയ വിള്ളലുണ്ടാക്കിയിട്ടുണ്ട്. ഇതിനുപുറമെ, പാര്‍ട്ടിയുടെ ഉറച്ച കേന്ദ്രങ്ങളിലേക്ക് ബി.ജെ.പി. കടന്നുകയറുന്നതും നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ഈ വോട്ട് ചോര്‍ച്ച പരിഹരിക്കാനായി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ‘കരുതലിന്റെ ഒരു ദശാബ്ദം, കരുത്തായി ഇടതുപക്ഷം’ എന്ന പേരില്‍ ശില്പശാലകള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. പോഷകസംഘടനയായ പട്ടികജാതി ക്ഷേമസമിതിയെ ഇതിനായി ചുമതലപ്പെടുത്തിക്കഴിഞ്ഞു. ലോക്സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍പ്പോലും വോട്ട് വിഹിതം കുത്തനെ കുറഞ്ഞത് നേതൃത്വത്തിനുള്ള തിരിച്ചടിയായി പാര്‍ട്ടി കത്തില്‍ സമ്മതിക്കുന്നുണ്ട്.
രണ്ടാം പിണറായി സര്‍ക്കാരില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ഒരു മന്ത്രിയെപ്പോലും ഉള്‍പ്പെടുത്താത്തതിലുള്ള ജനരോഷം മറികടക്കാന്‍ വിചിത്രമായ വഴികളാണ് സി.പി.എം. തേടുന്നത്. വകുപ്പിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന ‘കൈപ്പുസ്തകം’ വീടുകളില്‍ വിതരണം ചെയ്യും. ലംപ്സം ഗ്രാന്റ് വര്‍ദ്ധിപ്പിച്ചു എന്നൊക്കെയുള്ള പതിവ് ന്യായങ്ങള്‍ പറഞ്ഞ് ജനങ്ങളെ പറ്റിക്കാനാണ് നീക്കം. ജീവിച്ചിരിക്കുന്നവര്‍ക്ക് അര്‍ഹമായ അധികാരം നല്‍കാതെ, സ്മാരക നിര്‍മ്മാണങ്ങള്‍ കാട്ടി വോട്ട് പിടിക്കാനുള്ള തന്ത്രമാണ് നവോത്ഥാന സമിതി വഴി ഇപ്പോള്‍ മെനയുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ഉണരുന്ന സി.പി.എമ്മിന്റെ ഈ ‘ദളിത് സ്‌നേഹം’ വെറും രാഷ്ട്രീയ നാടകമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.