പ്രചാരണം പാളി, നികേഷിനെതിരെ പടയൊരുക്കം; സി.പി.എം സൈബർ ടീം വിട്ട് മുതിർന്ന മാധ്യമപ്രവർത്തകർ

Jaihind News Bureau
Thursday, February 19, 2026

തിരുവനന്തപുരം: സി.പി.എമ്മിന്റെ സൈബർ വിഭാഗത്തിൽ ഭിന്നത രൂക്ഷമാകുന്നു. എം.വി നികേഷ് കുമാറിന്റെ ഏകപക്ഷീയമായ പ്രവർത്തന ശൈലിയിൽ പ്രതിഷേധിച്ച് സംഘത്തിലെ മുതിർന്ന മാധ്യമപ്രവർത്തകർ ടീമിൽ നിന്നും പടിയിറങ്ങി. ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരായ കെ.വി സുധാകരൻ, കെ. മോഹൻദാസ്, ഇ.എസ് സുഭാഷ് എന്നിവരാണ് സൈബർ വിങ്ങിൽ നിന്നും ഒഴിഞ്ഞത്. നികേഷ് കുമാറിന്റെ നിലപാടുകളിലുള്ള അതൃപ്തിയാണ് പാർട്ടിയുടെ സൈബർ മുഖമായിരുന്ന ഇവരുടെ പെട്ടെന്നുള്ള പിന്മാറ്റത്തിന് പിന്നിലെന്നാണ് സൂചന.

 സിപിഎമ്മിന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ ഫലപ്രദമാകുന്നില്ല എന്ന പരാതി പാർട്ടിക്കുള്ളിൽ ശക്തമാണ്. സൈബർ നീക്കങ്ങൾ ലക്ഷ്യം കാണാത്തതിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അതൃപ്തി അറിയിച്ചിട്ടുണ്ട്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സമയം മുതൽ മേഖല ജാഥകളുടെ പ്രചാരണത്തിൽ വരെ സൈബർ വിങ്ങിന് വലിയ വീഴ്ചകൾ സംഭവിച്ചതായാണ് പാർട്ടി വിലയിരുത്തൽ. കടുത്ത പാർട്ടി അനുഭാവികൾ പോലും സോഷ്യൽ മീഡിയയിലൂടെ സൈബർ ടീമിന്റെ പോരായ്മകൾ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരുന്നു.

മാധ്യമ പ്രവർത്തനം ഉപേക്ഷിച്ച് പാർട്ടി പ്രവർത്തനത്തിനിറങ്ങിയ നികേഷ് കുമാറിനെ എകെജി സെന്റർ കേന്ദ്രീകരിച്ചുള്ള സൈബർ ടീമിന്റെ ചുമതല ഏൽപ്പിച്ചത് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ്. ടീമിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വ്യാപകമായ ആക്ഷേപം ഉയർന്നിട്ടും നികേഷ് കുമാറിന് ഗോവിന്ദൻ പൂർണ്ണ പിന്തുണ നൽകിയിരുന്നു. എന്നാൽ, മുതിർന്ന പത്രപ്രവർത്തകർ കൂടി ടീം വിട്ടതോടെ സി.പി.എം സൈബർ സംഘം വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. നികേഷിന്റെ പ്രവർത്തനങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ പാർട്ടിയിൽ കൂടുതൽ ചർച്ചകൾക്ക് ഇത് വഴിവെച്ചേക്കും.