VD SATHEESAN| കേരളത്തില്‍ സിപിഎം-ബിജെപി ബാന്ധവം വ്യക്തം; സര്‍ക്കാരിന് കേന്ദ്രത്തെ ഭയം-വി.ഡി.സതീശന്‍

Jaihind News Bureau
Sunday, June 1, 2025

നിലമ്പൂരില്‍ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ തുടക്കം മുതല്‍ സിപിഎം-ബിജെപി ധാരണയുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകള്‍ പിരിക്കാനണ് ബിജെപി ഇപ്പോള്‍ ആരോപണങ്ങള്‍ക്കൊടുവില്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത്. സിപിഎം നേതൃത്വത്തിന് ബിജെപി നല്‍കിയ ഉറപ്പാണ് അത്. അങ്ങനെ ഒരു ബിജെപി വിചാരിച്ചാലും യുഡിഎഫിന്റെ വോട്ടുകള്‍ നഷ്ടമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയമായിട്ടാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സിപിഎം-ബിജെപി ബാന്ധവം കേരളത്തില്‍ വളരെ വ്യക്തമാണ്. അതുകൊണ്ടാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ബിജെപി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഹൈവേ നിര്‍മാണത്തില്‍ കോടികളുടെ അഴിമതി നടന്നിട്ടും കേന്ദ്ര ഗവണ്‍മെന്റിനെതിരെ കേരള സര്‍ക്കാരിനോ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കോ ഒരു പരാതിയുമില്ല. കേന്ദ്രത്തെ ഭയന്നിട്ടാണ് പരാതി നല്‍കാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് 150 ഓളം സ്ഥലത്ത് വിള്ളല്‍ വീണിട്ടും ഹൈവേ തകര്‍ന്നിട്ടും ഒരു കേസുമില്ല. പരാതിയുമില്ല. പഞ്ചവടി പാലമാണ് പാലാരിവട്ടം പാലമെന്ന് രാഷ്ട്രീയ പ്രചരണം നടത്തിയ സിപിഎം ഇപ്പോള്‍ എവിടെ പോയി? കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി കേരള സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ഇടയിലുള്ള പാലമാണ്. അതിനാല്‍ കേന്ദ്രത്തിനെതിരെ സര്‍ക്കാര്‍ മിണ്ടില്ല. ദേശീയപാതാ തകര്‍ന്നതില്‍ കേരളത്തിന്റെ വിശദീകരണം കേട്ടാല്‍ തന്നെ സിപിഎം-ബിജെപി ബാന്ധവം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎം-ബിജെപി ബാന്ധവത്തെ തകര്‍ത്ത് യുഡിഎഫ് വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ 9 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിചാരണ ചെയ്യും. ജനങ്ങള്‍ പൊറുതിമുട്ടി ഇരിക്കുകയാണ്. കേരളത്തെയാണ് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കബളിപ്പിക്കുകയാണ്. സംഘടനാപരമായി ശക്തി നിലമ്പൂരില്‍ ഉണ്ട്. അതിന്റെ ഫലം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. കോണ്‍ഗ്രസ് നേതാക്കളുടെ അഭിമാനത്തിന്‍മേല്‍ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.