തിരുവനന്തപുരം: വിളവൂര്‍ക്കല്‍ പെരുകാവില്‍ ബി.ജെ.പി നേതാവിന്‍റെ ഗര്‍ഭിണിയായ മകളെ സി.പി.എം പ്രവർത്തകർ ആക്രമിച്ചതായി പരാതി. ബിജെപി നേതാവിന്‍റെ മകളായ രാജശ്രീയ്ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസമാണ് രാജശ്രീയെ വീടുകയറി ആക്രമിച്ചത്. .
സമീപത്തായി സി.പി.എം അനുഭാവി വിശാലാക്ഷിയുടെ വീട് ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചതായും പരാതിയുണ്ട്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവങ്ങളുമുണ്ടായത്. വോട്ടെടുപ്പ് ദിവസം മുതല്‍ പ്രദേശത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസത്തെ അക്രമ സംഭവങ്ങളുണ്ടായത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് മലയിൻകീഴ് പോലീസിന്‍റെ നേതൃത്വത്തിൽ വലിയ സേനാ സന്നാഹത്തെ നിയോഗിച്ചു. പരാതികളില്‍ അന്വേഷണം നടത്തിവരികയാണെന്ന് മലയിന്‍കീഴ് പോലീസ് അറിയിച്ചു.