
തിരഞ്ഞെടുപ്പ് പരാജയം മുന്നിൽക്കണ്ടുള്ള പരിഭ്രാന്തിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സിപിഎം വ്യാപക അക്രമം അഴിച്ചുവിടുന്നു. വോട്ടെടുപ്പ് ദിനത്തിലും അതിന് പിന്നാലെയും യുഡിഎഫ് പ്രവർത്തകരെയും ഓഫീസുകളെയും ലക്ഷ്യം വെച്ചുള്ള ആസൂത്രിത ആക്രമണങ്ങളാണ് നടക്കുന്നത്. കണ്ണൂർ തളിപ്പറമ്പ് മണ്ഡലത്തിലെ മുല്ലക്കൊടി യുപി സ്കൂളിലെ യുഡിഎഫ് പോളിംഗ് ഏജന്റ് ഭാസ്കരന്റെ വീട് ഇന്നലെ രാത്രി സിപിഎം സംഘം അടിച്ചുതകർത്തു. തളിപ്പറമ്പിലെ അക്രമത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി ആരോപിച്ചു.
കണ്ണൂരിലെ മട്ടന്നൂരിലും മയ്യിലിലും കോൺഗ്രസ് ഓഫീസുകൾക്ക് നേരെയും അതിക്രമം ഉണ്ടായി. മയ്യിൽ ടൗണിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസായ ‘ഗാന്ധിഭവൻ’ ഇന്ന് പുലർച്ചെയാണ് അക്രമി സംഘം തകർത്തത്. മട്ടന്നൂരിലെ കോൺഗ്രസ് മന്ദിരത്തിന് നേരെയും സമാനമായ രീതിയിൽ ആക്രമണം നടന്നു. ഭരണവിരുദ്ധ തരംഗം ശക്തമായതോടെ ജനവിധിയെ ഭയക്കുന്ന സിപിഎം, സമാധാനപരമായ അന്തരീക്ഷം തകർക്കാനാണ് ശ്രമിക്കുന്നതെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ വ്യക്തമാക്കി.
ആറന്മുളയിൽ കോൺഗ്രസ് പ്രവർത്തകൻ ഷാജിക്ക് നേരെ സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നേരിട്ടുള്ള ആക്രമണമാണ് ഉണ്ടായത്. വോട്ടെടുപ്പ് ദിവസം മുതൽ ആരംഭിച്ച ഈ അക്രമപരമ്പരകൾ വോട്ടെണ്ണൽ അടുക്കാനിരിക്കെ ഭയപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കാനാണെന്ന് വിലയിരുത്തപ്പെടുന്നു.