
കോഴിക്കോട് ബാലുശ്ശേരിയിൽ നടന്ന വികസന മുന്നേറ്റ ജാഥയ്ക്കിടെയാണ് വിവാദത്തിനസ്പദമായ സംഭവം നടന്നത്. വയോധികനായ മൊയ്തീൻ വേദിയിലെത്തി തന്റെ പെൻഷൻ തുകയിൽ നിന്നും 2000 രൂപ എം.വി. ഗോവിന്ദന് നൽകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. യുഡിഎഫ് വന്നാൽ പെൻഷൻ മുടങ്ങുമെന്നും അതിനാൽ ഈ സർക്കാർ തുടരണമെന്നും പറഞ്ഞായിരുന്നു തുക കൈമാറിയത്. ഗോവിന്ദൻ മാസ്റ്റർ ആ പണം സ്നേഹപൂർവ്വം മൊയ്തീന്റെ പോക്കറ്റിൽ തന്നെ തിരികെ ഇട്ടുകൊടുക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു.
എന്നാൽ ഈ ദൃശ്യങ്ങൾ വെറും ‘പിആർ സ്റ്റണ്ട്’ ആണെന്ന വെളിപ്പെടുത്തലുമായി മൊയ്തീൻ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. താൻ സ്വമനസ്സാലെ പോയി പണം നൽകിയതല്ലെന്നും ചിലർ തന്നെ നിർബന്ധിച്ച് സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നൽകിച്ച് വീഡിയോ എടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പണം നൽകിയാൽ ഗോവിന്ദൻ മാസ്റ്റർ അത് തിരികെ നൽകുമെന്ന് തന്നോട് നേരത്തെ തന്നെ അവർ പറഞ്ഞിരുന്നതായും മൊയ്തീൻ വെളിപ്പെടുത്തി.
ഇടതുപക്ഷ പ്രൊഫൈലുകൾ വൻതോതിൽ പ്രചരിപ്പിച്ച ഈ വീഡിയോ ഇപ്പോൾ പാർട്ടിക്കെതിരെ തന്നെ തിരിഞ്ഞുകൊത്തുകയാണ്. കൃത്യമായ തിരക്കഥയോടെ തയ്യാറാക്കിയ നാടകമാണിതെന്ന് ആരോപിച്ച് കോൺഗ്രസ് സൈബർ ഇടങ്ങളിൽ ശക്തമായ പരിഹാസവുമായി രംഗത്തെത്തി. സർക്കാർ അനുകൂല തരംഗമുണ്ടാക്കാൻ ശ്രമിച്ചവർക്ക് സ്വന്തം അണികളുടെ തന്നെ ‘അമിതാവേശം’ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.