ആര്‍എസ്എസ് നേതാവുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച ദുരൂഹമെന്ന് സിപിഐ; കൂടിക്കാഴ്ച നടത്തിയതിനെന്തെന്ന് എം.വി. ഗോവിന്ദന്‍

Jaihind Webdesk
Saturday, September 7, 2024

 

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ചതിന് പിന്നാലെ കടുത്ത നിലപാട് സ്വീകരിച്ച് സിപിഐ. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ദുരൂഹമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമര്‍ശിച്ചു. ആര്‍എസ്എസിനും എല്‍ഡിഎഫിനും ഇടയില്‍ പൊതുവില്‍ ഒന്നുമില്ല. അങ്ങനെയിരിക്കെ എല്‍ഡിഎഫിന്‍റെ ചിലവില്‍ ഒരു ഉദ്യോഗസ്ഥനും അങ്ങനെ ചര്‍ച്ച നടത്തേണ്ട. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.

അതേസമയം വിഷയത്തില്‍ സിപിഎമ്മിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉയര്‍ത്തിയത്. എഡിജിപി ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതില്‍ ഇപ്പോള്‍ എന്താണ്? എഡിജിപി എവിടെയെങ്കിലും പോയാല്‍ നമുക്ക് എന്ത് ഉത്തരവാദിത്തം എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

ആര്‍എസ്എസ് ദേശീയ നേതാവായ ദത്താത്രേയ ഹൊസബലയെ കാണാന്‍ മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെ അയച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു പ്രതിപക്ഷനേതാവിന്‍റെ ആരോപണം. ഇതിന് പിന്നാലെ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം.ആര്‍. അജിത്കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദീകരണം നല്‍കിയിരുന്നു. സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും എഡിജിപി വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. പാറേമേക്കാവ് വിദ്യാ മന്ദിറില്‍ ആര്‍എസ്എസ് ക്യാമ്പിനിടെയായിരുന്നു കൂടിക്കാഴ്ച.

2023 മേയിലാണ് ദത്താത്രേയ എഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയത്. ആര്‍എസ്എസ് നേതാവിന്‍റെ കാറിലാണ് എഡിജിപി എത്തിയതെന്നും സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.