രാജസ്ഥാന്/അല്‍വാർ: രാജസ്ഥാനിലെ അൽവറില്‍ വന്ദേഭാരത് എക്സ്പ്രസ് ഇടിച്ചു തെറിപ്പിച്ച പശു ദേഹത്തുവീണ് ഒരാള്‍ മരിച്ചു. മുൻ റെയിൽവേ ജീവനക്കാരനായ ശിവദയാൽ ശർമ്മയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
വന്ദേഭാരത് എക്സ്പ്രസ് ഇടിച്ചു തെറിപ്പിച്ച പശു റെയിൽവെ ട്രാക്കിനു സമീപം മൂത്രമൊഴിക്കുകയായിരുന്ന ശിവദയാൽ ശർമ്മയുടെ ദേഹത്ത് വീഴുകയായിരുന്നു. റെയിൽവേയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വിരമിച്ചയാളാണ് ശിവദയാൽ ശർമ. സംഭവ സ്ഥലത്തുവെച്ചുതന്നെ ശിവദയാല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
മണിക്കൂറില്‍ 160 വരെ കിലോമീറ്റർ വരെ വേഗത്തില്‍ പായുന്ന വന്ദേഭാരത് എക്സ്പ്രസുകള്‍ ട്രാക്കുകളില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ ഇടിച്ചുതെറിപ്പിക്കുന്ന സംഭവം പതിവാണ്. ഇടിയുടെ ആഘാതത്തില്‍ പശുക്കള്‍ ചിതറുകയോ തെറിച്ചുപോവുകയോ ചെയ്യും. പശുവിനെ ഇടിച്ച് ട്രെയിനുകള്‍ക്കും കേടുപാടുകള്‍ ഉണ്ടാകാറുണ്ട്.