18 വയസ്സ് തികഞ്ഞ എല്ലാവർക്കും കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് കേന്ദ്ര സർക്കാർ

Jaihind Webdesk
Monday, April 19, 2021

ന്യൂഡല്‍ഹി : 18 വയസ് പൂർത്തിയായ രാജ്യത്തെ എല്ലാ പൗരൻമാർക്കും വാക്സിൻ നൽകുമെന്ന നിർണായക പ്രഖ്യാപനവുമായി  കേന്ദ്രസർക്കാർ. കൊവിഡ് വ്യാപനം അതിതീവ്രമായ നിലയിലേക്ക് ഉയർന്നതിന് പിന്നാലെയാണ് വാക്സിൻ വിതരണം വ്യാപകമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. അൽപസമയം മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുതിർന്ന ഡോക്ടർമാരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. പ്രായപൂർത്തിയായ മുഴുവൻ ആളുകൾക്കും വാക്സിൻ നൽകാൻ തീരുമാനിച്ചതോടെ ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ പ്രക്രിയയിലേക്കാണ് ഇന്ത്യ കടക്കുന്നത്.

കോടിക്കണക്കിന് ജനങ്ങൾക്ക് ആവശ്യമായത്രയും വാക്സിൻ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക എന്നത് വലിയ വെല്ലുവിളിയായി അവശേഷിക്കുന്നു. 45 വയസിന് മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ പോലും വാക്സിൻ ക്ഷാമം കാരണം നിലവിൽ തടസപ്പെടുന്ന അവസ്ഥയാണ്. ലോകാരോഗ്യസംഘടനയുടെ അംഗീകാരം കിട്ടിയ എല്ലാ വാക്സിനുകൾക്കും അപേക്ഷ നൽകി മൂന്ന് ദിവസം കൊണ്ട് അനുമതി നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. മെയ് മാസത്തിൽ തന്നെ റഷ്യയുടെ സ്പുടിനക് വി വാക്സിൻ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. അടുത്ത ഘട്ടത്തിൽ ഈ വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കും.