കൊറോണ 19 : പ്രതിരോധ നടപടികൾ ഊർജിതമാക്കി

Jaihind News Bureau
Wednesday, April 1, 2020

കണ്ണൂർ :

ജില്ലയിൽ കൊറോണ പ്രതിരോധിക്കാനുള്ള നടപടികൾ ഊർജിതമാക്കിയതായി ജില്ലാ കളക്ടർ ടി.വി.സുഭാഷ്. ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ. ജില്ലയില്‍ ഒരാള്‍ക്കു കൂടി ചൊവ്വാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കൂടുതൽ പേർക്ക് കൊറോണ വൈറസ് ബാധ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് കണ്ണൂർ ജില്ല.

കോട്ടയം പൊയില്‍ ആറാം മൈല്‍ സ്വദേശിയായ യുവാവിനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇയാൾ മാര്‍ച്ച് 22ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.തുടർന്ന് നടന്ന പരിശോധനയിലാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 47 ആയി. കഴിഞ്ഞ ദിവസം 11 പേർക്ക് സ്ഥിരീകരിച്ചിരുന്നു.

കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ 11049 പേർ നിരീക്ഷണത്തിലുണ്ട്.  108 പേര്‍  ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്.  44 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, 14 പേര്‍ ജില്ലാ ആശുപത്രിയിലും 33 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 17 പേര്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്നും 394 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 352 എണ്ണത്തിന്‍റെ ഫലം ലഭ്യമായി. ഇതില്‍ 314 എണ്ണം നെഗറ്റീവ് ആണ്. തുടര്‍ പരിശോധനയില്‍ രണ്ട് എണ്ണത്തിന്‍റെ ഫലം പോസിറ്റീവാണ്. 42 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്. ജില്ലയിൽ കൊറോണ പ്രതിരോധിക്കാനുള്ള നടപടികൾ ഊർജിതമാക്കിയതായി ജില്ലാ കളക്ടർ ടി.വി.സുഭാഷ് പറഞ്ഞു. അഞ്ചര കണ്ടി മെഡിക്കൽ കോളേജിലും, പരിയാരം കണ്ണൂർ ഗവർമെന്‍റ് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഇതിനായി പ്രത്യേക സൗകര്യം ഒരുക്കിട്ടുണ്ട്. ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. കഴിഞ്ഞ ദിവസം കൂടുതൽ ഇരുചക്രവാഹനങ്ങളും, സ്വകാര്യ വാഹനങ്ങളും റോഡിൽ ഇറങ്ങിയിരുന്നു.ഇതിനെ തുടർന്ന് പൊലീസ് നടപടികർശനമാക്കിട്ടുണ്ട്. ലോക്ക് ഡൗൺ നിർദേശം ലംഘിച്ചതിന് കഴിഞ്ഞ ദിവസം 15 കേസുകൾ ജില്ലയിൽ രജിസ്റ്റർ ചെയ്യുകയും, 6 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

കോഴിക്കോട് :

കോവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ ഇന്നലെ ആകെ 21,239 പേര്‍ നിരീക്ഷണത്തിലുണ്ട്. അതേസമയം ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത രണ്ടുപേർ കോഴിക്കോട് ജില്ലയിൽ ഉള്ളതായി ജില്ലാ കളക്ടർ അറിയിച്ചു.

കേരള സര്‍ക്കാരിന്റെ കോവിഡ്-19 ട്രാക്കര്‍ വെബ്‌പോര്‍ട്ടല്‍ വഴി കീഴ്സ്ഥാപനങ്ങളില്‍ നിന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നിരീക്ഷണത്തില്‍ ചേര്‍ക്കപ്പെട്ടവര്‍ ഉള്‍പ്പെടെയാണ് നിരീക്ഷണത്തിൽ ഉള്ള 21,239 പേർ. മറ്റു സംസ്ഥാനങ്ങളില്‍ പോയി തിരിച്ചുവന്നവരും ഇതിലുള്‍പ്പെടും. ഇന്നലെ പുതുതായി വന്ന അഞ്ച് പേര്‍ ഉള്‍പ്പെടെ മെഡിക്കല്‍ കോളേജില്‍ ചികിത്സിലുള്ള 17 പേരാണ് ആകെ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 10 പേരെ മെഡിക്കല്‍ കോളേജില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
ജില്ലയില്‍ ആകെ സ്ഥിരീകരിച്ച 9 പോസിറ്റീവ് കേസുകളില്‍ 6 പേരാണ് കോഴിക്കോട് സ്വദേശികള്‍. ഇനി 12 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്.
അതേസമയം ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത രണ്ടുപേരാണ് കോഴിക്കോട് ജില്ലയിലുള്ളതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മാര്‍ച്ച് 13 ന് തന്നെ കോഴിക്കോട് എത്തിയ ഇവര്‍ നിരീക്ഷണത്തിലാണ്. നിസാമുദ്ദീന്‍ തബ് ലീഗ് പള്ളിയില്‍ മാര്‍ച്ച് 18 മുതല്‍ 20 വരെ ഉണ്ടായിരുന്ന മറ്റ് മൂന്നു പേരുടെ ലിസ്റ്റ് കൂടി ലഭിച്ചിട്ടുണ്ട്. അവര്‍ യോഗത്തില്‍ പങ്കെടുത്തവരല്ല. കോഴിക്കോടു നിന്ന് നാലു മാസം മുമ്പേ പുറപ്പെട്ടു മാര്‍ച്ച് 23 ന് റെയില്‍ മാര്‍ഗം കോഴിക്കോട് മൂന്നുപേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.