ആരോഗ്യ പ്രവർത്തകർക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഡോക്ടർമാരുടെ കൂട്ടരാജി. അധിക ചുമതല ചെയ്യേണ്ടതില്ലെന്ന പൊതു തീരുമാനം എടുത്ത ശേഷമാണ് കൊവിഡ് നോഡൽ ഓഫീസർമാർ സർക്കാരിന് രാജിക്കത്ത് നൽകിയത്. സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. സസ്‌പെൻഷൻ പിൻവലിച്ചില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്‌ക്കരിക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ഡോക്ടർമാർ റിലേ സത്യാഗ്രഹ സമരവും തുടരുകയാണ്. കൊവിഡ് ചികിത്സയും പ്രതിരോധവും ആയി ബന്ധപ്പെട്ട കാര്യങ്ങൾ ഇതോടെ താളംതെറ്റുന്ന അവസ്ഥയിലാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേഡ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആരോഗ്യ പ്രവർത്തകർക്കെതിരായ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാർ സമരം തുടരുന്നത്. ജീവനക്കാരുടെ കുറവ് നികത്താൻ നടപടി എടുക്കാത്ത സർക്കാർ ആണ് ഇത്തരം സംഭവങ്ങൾക്ക് ഉത്തരവാദി എന്നാണ് ഡോക്ടർമാരുടെ നിലപാട്.