കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുന്നു; മേയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍; ഇന്ത്യയില്‍ കൂടുതല്‍

Jaihind News Bureau
Saturday, May 24, 2025

 


സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ വര്‍ധന. മേയ് മാസത്തില്‍ ഇതുവരെ 273 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയതത്. അതേസമയം ഇടവേളകളില്‍ കൊവിഡ് കേസുകള്‍ കൂടുന്നത് സ്വഭാവികമാണെന്നും ആശങ്ക വേണ്ടെന്നുമാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.

ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം സംസ്ഥാനത്ത് 95 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മെയ് രണ്ടാം വാരം 69 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്താകെ 164 പേര്‍ ചികിത്സ തേടി. ആരോഗ്യമന്ത്രാലത്തിന്റെ കണക്കനുസരിച്ച് കേരളത്തിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്ടില്‍ 34, മഹാരാഷ്ട്രയില്‍ 44 എന്നിങ്ങനെയാണ് കണക്കുകള്‍. യുപിയില്‍ ഒരൊറ്റ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് കണക്ക് ശേഖരണം കൃത്യമായി നടക്കുന്നതിന് തെളിവെന്നാണിതെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു.

കേരളത്തില്‍ 273 കേസുകള്‍ മേയില്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ കോട്ടയത്ത് 82, തിരുവനന്തപുരത്ത് 73, എറണാകുളത്ത് 49, പത്തനംതിട്ടയില്‍ 30, തൃശൂരില്‍ 26 എന്നിങ്ങനെയാണ് ജില്ലാ കണക്കുകള്‍. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജില്ലകള്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്‍കരുതല്‍ നിര്‍ദ്ദേശം. ആശങ്ക വേണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കോവിഡിന്റെ താരതമ്യേന വീര്യം കുറഞ്ഞ ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപശാഖകളാണ് ഇപ്പോള്‍ പടരുന്നത്. സാമൂഹ്യപരമായി ആര്‍ജ്ജിച്ച രോഗപ്രതിരോധ ശേഷി ഗുരുതര രോഗം തടയുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രായമാവരെയും ശ്വാസകോശരോഗങ്ങളുള്ളവരെയും കുഞ്ഞുങ്ങളെയും പ്രത്യേകം ശ്രദ്ധിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.