കൊല്‍ക്കത്ത : കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. സ്‌കൂളുകള്‍ വീണ്ടും അടച്ചിടാനാണ് സർക്കാർ തീരുമാനം. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാരാക്കിയും നിജപ്പെടുത്തും.
തിയേറ്ററുകള്‍, ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവയും അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. 24 മണിക്കൂറിനിടെ ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്തത് 4,512 കൊവിഡ് കേസുകളാണ്. നിലവിലെ ഒമിക്രോണ്‍ കേസുകള്‍ 20 ആണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മൂന്നാമത്തെ സംസ്ഥാനമാണ് നിലവില്‍ ബംഗാള്‍.
രാജ്യത്തെ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. ഒറ്റ ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് കാല്‍ ലക്ഷത്തിലേറെ കേസുകളാണ്. മൂന്നാം തരംഗം വളരെ അടുത്തെത്തിക്കഴിഞ്ഞതായോ ഇതിനോടകം ആരംഭിച്ചിട്ടുണ്ടാകാമെന്നോ വിദഗ്ധരും പറയുന്നു.