ഹിജാബ് നിര്‍ബന്ധമല്ലെന്ന് കോടതി: ഹർജികള്‍ തള്ളി; കർണാടകയില്‍ 21 വരെ നിരോധനാജ്ഞ

Jaihind Webdesk
Tuesday, March 15, 2022

ബംഗലുരു: ഹിജാബ് വിവാദത്തില്‍ വിധിയുമായി കര്‍ണാടക ഹൈക്കോടതി. ഹിജാബ് ഇസ്ലാമിന്‍റെ അവിഭാജ്യ ഘടകമല്ലെന്നും യൂണിഫോമിനെ വിദ്യാർത്ഥികള്‍ക്ക് എതിർക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് പാടില്ലെന്ന് കര്‍ണാടക ഹൈക്കോടതിയുടെ മൂന്നാംഗ ബെഞ്ച് ഉത്തരവിട്ടു. ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കോടതി തള്ളി.

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ 11 ദിവസം തുടര്‍ച്ചയായ വാദം കേള്‍ക്കലിന് ശേഷം വിധി പറയാനായി മാറ്റുകയായിരുന്നു. ഹിജാബ് വിവാദം കര്‍ണാടകയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കും അക്രമസംഭവങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്‌സിറ്റി മാനേജ്‌മെന്‍റ് ഹിജാബ് ധരിച്ചതിന് ആറ് മുസ്‌ലിം വിദ്യാര്‍ഥിനികളെ വിലക്കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സ്കൂള്‍ നടപടിക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

വ്യാപക സംഘര്‍ഷങ്ങളെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ വിലക്കി കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഹിജാബ് വിധിയുടെ പശ്ചാത്തലത്തില്‍ ബംഗളുരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ മാര്‍ച്ച് 21 വരെയാണ് നിരോധനാജ്ഞ.