നെന്മാറയെ വിറപ്പിച്ച സജിത കൊലക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണല്‍ ജില്ലാ കോടതി കണ്ടെത്തി. കേസില്‍ പ്രതിയുടെ ശിക്ഷ മറ്റന്നാളായിരിക്കും വിധിക്കുക. 2019 ഓഗസ്റ്റ് 31-നാണ് അയല്‍വാസിയായ സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. തന്റെ ഭാര്യയും മക്കളും വീടുവിട്ടുപോകാന്‍ കാരണം സജിതയാണെന്ന് സംശയിച്ചാണ് ഇയാള്‍ കൊലപാതകം നടത്തിയത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ പ്രോസിക്യൂഷന് ഉന്നയിച്ച എല്ലാ കുറ്റങ്ങളും കോടതിയില്‍ തെളിഞ്ഞു.
ഈ കേസിന്റെ വിചാരണ നടപടികള്‍ ഏറെ നാടകീയമായിരുന്നു. വിചാരണ വേളയില്‍ കോടതി വളപ്പില്‍ വെച്ചുപോലും ചെന്താമര സാക്ഷികളെ ഭീഷണിപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് ശേഷം ചെന്താമര സജിതയുടെ വീട്ടില്‍ നിന്ന് പുറത്തേക്ക് വരുന്നത് കണ്ട പ്രധാന സാക്ഷി പുഷ്പ, ഭീഷണിയെ തുടര്‍ന്ന് നാടുവിട്ടുപോയിരുന്നു. ഇവരെ ഏറെ പ്രയാസപ്പെട്ടാണ് പോലീസ് കണ്ടെത്തി കോടതിയില്‍ സാക്ഷി മൊഴി നല്കാന് എത്തിച്ചത്. കേസില്‍ ആകെ 68 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ചെന്താമരയുടെ ഭാര്യ, സഹോദരന്, കൊല്ലപ്പെട്ട സജിതയുടെ മകള്‍ എന്നിവരുള്‍പ്പെടെ 44 പേരെ പ്രോസിക്യൂഷന് സാക്ഷികളായി വിസ്തരിച്ചു.
കൂടുതല്‍ ശ്രദ്ധേയമായ വസ്തുത, ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ചെന്താമര മറ്റ് ക്രൂരകൃത്യങ്ങള്‍ ചെയ്തതെന്നതാണ്. 2025 ജനുവരി 27-ന് സജിതയുടെ ഭര്‍ത്താവ് സുധാകരന്, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍, സജിത കൊലക്കേസിലെ വിധിക്ക് പ്രാധാന്യം ഏറുകയാണ്.