വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെ നിഷ്ഠൂരവും ക്രൂരവുമായ രീതിയില്‍ കൊലപ്പെടുത്താനുള്ള ശ്രമത്തില്‍നിന്നും സി.പി.എം അക്രമത്തിന്‍റെ പാതവെടിയാന്‍ തയാറല്ല എന്നതാണ് വ്യക്തമാകുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.എമ്മിന്‍റെ തെറ്റായ ചെയ്തികള്‍ തുറന്നുകാട്ടിയതതുകൊണ്ടാണ് ടി.പി ചന്ദ്രശേഖരനേയും സി.പി.എം കൊലപ്പെടുത്തിയത്. അതേ പാത പിന്തുടര്‍ന്നതിനാലാണ് സി.ഒ.ടി നസീറിനേയും വധിക്കാന്‍ സി.പി.എം നേതൃത്വം തയാറായത്.
സി.പി.എമ്മിന്‍റെ അക്രമ രാഷ്ട്രീയത്തെ ശക്തമായി തുറന്നുകാട്ടിയ നേതാവാണ് മുന്‍ ഡി.വെെ.എഫ്.ഐ നേതാവായ നസീര്‍. ആക്രമണത്തിന് പിന്നില്‍ പരിശീലനം ലഭിച്ച സി.പി.എം ഗുണ്ടകളാണ്. മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും വടകര മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥിയുടെയും അറിവോടെയാണ് ആക്രമണമെന്നും നസീറിനെ വധിക്കാന്‍ ശ്രമിച്ചവരെയും വധശ്രമം ആസൂത്രണം ചെയ്തവരെയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.