ചിന്ത ജെറോമിന്‍റെ ഡോക്ടറേറ്റ് വിവാദത്തില്‍ : മാസം ഒന്നരലക്ഷം രൂപ കൈപ്പറ്റിയിരുന്നയാള്‍ എങ്ങനെ ജെ.ആർ.എഫ് ആനുകൂല്യം നേടി

Jaihind Webdesk
Thursday, August 19, 2021

തിരുവനന്തപുരം : യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്‍റെ ഡോക്ടറേറ്റുമായി ബന്ധപ്പെട്ട് വിവാദം . യുജിസിയുടെ ജൂനിയർ റിസർച്ച്‌ ഫെല്ലോഷിപ്പ്‌ അഥവാ ജെ.ആർ.എഫ്‌ സ്റ്റൈപ്പന്‍റ് കൈപ്പറ്റുമ്പോൾ “വരുമാനമുള്ള മറ്റു ജോലികൾ ഒന്നും ചെയ്യുന്നില്ല” എന്നൊരു സത്യവാങ്ങ്‌മൂലം ഒപ്പിട്ട് നല്‍കണം കൂടാതെ മുഴുവന്‍ സമയ പിഎച്ച്ഡി എടുക്കുന്നയാള്‍ മറ്റൊരു ജോലിയൊന്നും ചെയ്യരുതെന്ന നിബന്ധനയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാന യുവജന കമ്മീഷൻ അംഗം ആയി മാസം ഒന്നരലക്ഷം രൂപ കൈപ്പറ്റിയിരുന്ന  ചിന്ത ജെആര്‍എഫോട് കൂടി എങ്ങനെയാണ്  ഡോക്ടറേറ്റ്  നേടിയതെന്നതാണ് ഉയരുന്ന ചോദ്യം.

യുവജന കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിരിക്കെ കഴിഞ്ഞ അഞ്ചുവര്‍ഷം നിയമവിരുദ്ധമായ രീതിയില്‍ മാസം 35,000-48,000 രൂപയ്ക്കടുത്ത് യു ജി സിയില്‍ നിന്ന്  ചിന്ത കൈപ്പറ്റി എന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ഡോക്ടറേറ്റ് ചെയ്യുന്ന സമയത്ത് ജോലികള്‍ ഒന്നും ചെയ്തിരുന്നില്ലെന്നോ ശമ്പളം വാങ്ങിയിരുന്നില്ലന്നോ  അതുമല്ലെങ്കില്‍ സര്‍ക്കാരില്‍ നിന്ന് വരുമാനം കിട്ടിയപ്പോള്‍ പിഎച്ച്ഡി പാര്‍ട്ട് ടൈം ആക്കിയതായും  ജെ ആര്‍എഫ് നേടിയിരുന്നില്ലെന്നും ചിന്താ ജെറോം തെളിയിക്കണമെന്നുമാണ് ആരോപണം ഉയർത്തുന്നവർ ആവശ്യപ്പെടുന്നത്.

ഇതൊന്നുമല്ലെങ്കില്‍ ചിന്തയെ   സ്‌പെഷ്യല്‍ സ്റ്റുഡന്‍റ് ആയി യു ജി സി പരിഗണിച്ച് നിയമങ്ങള്‍ മുഴുവന്‍ ഇളവ് ചെയ്തു എന്ന് കരുതേണ്ടി വരും. പ്രോട്ടോക്കോള്‍ തെറ്റിച്ച് കൊവിഡ് വാക്‌സിനെടുത്തതുപോലെ നിസ്സാരപ്രശ്‌നമല്ല ഇതെന്നും വിമർശനമുണ്ട്.