നിയമം ലംഘിച്ച് സിപിഎം പാർട്ടി കോണ്‍ഗ്രസ് വേദി നിർമാണം; വീണ്ടും നോട്ടീസ് നല്‍കി കണ്ണൂർ കന്‍റോണ്‍മെന്‍റ് ബോർഡ്

 

കണ്ണൂർ : സിപിഎം പാർട്ടി കോൺഗ്രസ് വേദിക്കെതിരെ വീണ്ടും കണ്ണൂർ കന്‍റോൺമെന്‍റ് ബോർഡ്. നായനാർ അക്കാദമിയിൽ അനുമതി ഇല്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിനാണ് നോട്ടീസ്. തീരദേശ പരിപാലന നിയമത്തിന്‍റെ ലംഘനമാണിതെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ അംഗീകരിക്കണമെങ്കിൽ പ്രവൃത്തിക്ക് ഇതുവരെ ചെലവായ തുകയുടെ 20 ശതമാനം പിഴയായി അടയ്ക്കണം.

സിപിഎം പാർട്ടി കോൺഗ്രസിന്‍റെ പ്രധാന വേദിയായ നായനാർ അക്കാദമിയിൽ അനുമതി ഇല്ലാതെ ചട്ടങ്ങൾ കാറ്റിൽ പറത്തി നിർമ്മാണ പ്രവൃത്തി നടത്തുന്നത് വിവാദമായിരുന്നു. അനധികൃത നിർമ്മാണത്തിന് എതിരെ ഇത് രണ്ടാം തവണയാണ് കണ്ണൂർ കന്‍റോൺമെന്‍റ് ബോർഡ് നോട്ടീസ് നൽകുന്നത്. പന്തൽ നിർമ്മിക്കുന്നതിന് വാങ്ങിയ അനുമതി ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജനറൽ കൺവീനറുമായിട്ടുള്ള സംഘാടക സമിതിയുടെ മേൽനോട്ടത്തിലാണ് നിയമം ലംഘിച്ചുള്ള കെട്ടിട നിർമ്മാണം. ഓഡിറ്റോറിയത്തിന്‍റെ നിർമ്മാണം തടഞ്ഞ് കണ്ണൂർ കന്‍റോൺമെന്‍റ് ബോർഡ് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന് മറുപടി നൽകിക്കൊണ്ട് നിർമ്മാണം തുടരുന്നതിനിടയിലാണ് വീണ്ടും നോട്ടീസ് നൽകുന്നത്.

നായനാർ അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം തീരദേശ സംരക്ഷണ നിയമപ്രകാരം സിആർസെഡ് രണ്ടിലാണ് ഉൾപ്പെടുന്നത്. കേരള കോസ്റ്റൽ സോൺ മാനേജ്മെന്‍റ് അതോറിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ ഇവിടെ കെട്ടിട നിർമ്മാണം നടത്താൻ നിയമപരമായി കഴിയില്ല. ആയിരം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം അലൂമിനിയം ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. രാത്രിയും പകലുമായി മുഴുവൻ സമയവും ഇവിടെ നിർമ്മാണം പുരോഗമിക്കുകയാണ്. കന്‍റോൺമെന്‍റ് ആക്ട് സെക്ഷൻ 248 പ്രകാരം ഒരു മാസത്തിനകം മറുപടി നൽകാനാണ് നോട്ടീസ്. നായനാർ അക്കാദമിയിലെ നിർമ്മാണ പ്രവൃത്തി തീരദേശ പരിപാലന നിയമ ലംഘനമാണെന്ന് നോട്ടീസിൽ പറയുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ അംഗീകരിക്കണമെങ്കിൽ പ്രവൃത്തിക്ക് ഇതുവരെ ചിലവായ തുകയുടെ 20 ശതമാനം പിഴയായി അടയ്ക്കണമെന്ന നിർദേശവും നോട്ടീസിലുണ്ട്.

Comments (0)
Add Comment