VD SATHEESAN| ഒഡീഷയില്‍ വൈദികര്‍ക്ക് നേരെയുണ്ടായത് ക്രൂരമായ ആക്രമണം; ക്രൈസ്തവര്‍ സ്ഥിരമായി ആക്രമിക്കപ്പെടുന്ന സ്ഥലങ്ങളില്‍ കേണ്‍ഗ്രസ് പ്രതിരോധം തീര്‍ക്കും: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Jaihind News Bureau
Sunday, June 1, 2025

ഒഡീഷയില്‍ വൈദികര്‍ക്ക് നേരെയുണ്ടായത് ക്രൂരമായ ആക്രമണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് ക്രിസ്മസും ഈസ്റ്ററും വരുമ്പോള്‍ കേരളത്തിലെ വീടുകളില്‍ കേക്കുമായി എത്തുന്നത്. ക്രൈസ്തവര്‍ സ്ഥിരമായി ആക്രമിക്കപ്പെടുന്ന സ്ഥലങ്ങളില്‍ കേണ്‍ഗ്രസ് പ്രതിരോധം തീര്‍ക്കും വി ഡി സതീശന്‍ വ്യക്തമാക്കി. ഒഡീഷയില്‍ ആക്രമണത്തിന് വിധേയരായ വൈദികരെ മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഒഡീഷയിലുണ്ടായ ആക്രമണം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് വൈദികര്‍ വെളിപ്പെടുത്തിയത്. ഒരു വലിയ സംഘം വാതിലുകള്‍ തകര്‍ത്ത് വൈദികരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. സാധനങ്ങള്‍ കൊള്ളയടിച്ച സംഘം തൊണ്ണൂറ് വയസുള്ള വൈദികനെ പോലും ക്രൂരമായി ആക്രമിച്ചു. കൈകാലുകള്‍ കെട്ടിയാണ് ഫാദര്‍ ലീനസിനെ മര്‍ദ്ദിച്ച് മുറിയില്‍ പൂട്ടിയിട്ടത്. ഫാദര്‍ സില്‍വിയെ കൈകാലുകള്‍ ബന്ധിച്ച് കമിഴ്ത്തിക്കിടത്തി ക്രൂരമായി മര്‍ദ്ദിച്ചു. ഒന്നര മണിക്കൂറിന് ശേഷം വൈദികര്‍ കെട്ടുകള്‍ അഴിച്ച് വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശബ്ദം കേട്ട് തൊട്ടടുത്തുണ്ടായിരുന്ന പൂജാരിയായ ആളാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മധ്യപ്രദേശിലും ഒഡീഷയിലും അഹമ്മദാബാദിലും ഛത്തീസ്ഗഡിലും വ്യാപകമായ ആക്രമണങ്ങളാണ് നടക്കുന്നത്. രണ്ടു മാസം കൊണ്ട് എല്ലാ ക്രൈസ്തവ സ്ഥാപനങ്ങളും കൊള്ള ചെയ്യാന്‍ സര്‍ക്കാര്‍ കൊള്ളസംഘങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. പരാതി നല്‍കിയാലും ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരോ സംഘപരിവാറുമായി ബന്ധപ്പെട്ട സംഘടനകളോ പൊലീസോ അതുമല്ലെങ്കില്‍ ഗുണ്ടാസംഘങ്ങളോ വൈദികരെ ആക്രമിക്കുന്ന അവസ്ഥയാണ്. ക്രൈസ്തവര്‍ക്കെതിരെ രാജ്യവ്യാപകമായ അക്രമങ്ങള്‍ പെരുകുകയാണ്. എല്ലാദിവസവും ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് ജബല്‍പൂര്‍ ബിഷപ്പ് പറഞ്ഞത്. മതപരിവര്‍ത്തനം നടത്തുകയാണെന്നു പറഞ്ഞ് വിനോദസഞ്ചാരത്തിന് എത്തിയ കന്യാസ്ത്രീകള്‍ പോലും ആക്രമിക്കപ്പെടുകയാണ്. രാജ്യവ്യാപകമായി ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് കേരളത്തില്‍ ക്രിസ്മസും ഈസ്റ്ററും വരുമ്പോള്‍ വീടുകളില്‍ കേക്കുമായി എത്തുന്നത്. കേക്കുമായി എത്തുന്നവരെ ജനം തിരിച്ചറിയണം. ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്ന സ്ഥലങ്ങളില്‍ പ്രതിരോധം തീര്‍ക്കുന്നതിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.