കർഷകദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് എന്നും നിലകൊള്ളും; കർഷകരുമായി സംവദിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, September 27, 2022

 

മലപ്പുറം: കർഷകരോട് എന്നും അനുഭാവപൂർണമായ സമീപനമാണ് കോൺഗ്രസ് സർക്കാരുകൾ പുലർത്തിയിരുന്നതെന്ന് രാഹുൽ ഗാന്ധി. ഇപ്പോഴത്തെ ഭരണാധികാരികൾ കർഷകരെ തീർത്തും അവഗണിക്കുകയാണ്. മലപ്പുറം ജില്ലയിലെ ഭാരത് ജോഡോ യാത്രയ്ക്കിടെ എംഎസ്ടിഎം കോളേജ് ലൈബ്രറി ഹാളിൽ കർഷകരുടെ പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

കാർഷികോത്പന്നങ്ങൾക്ക് ന്യായ വില ലഭിക്കുന്നതിനും അടുത്തിടെ കൊണ്ടുവന്ന കർഷക ദ്രോഹ നിയമങ്ങൾ മരവിപ്പിക്കുന്ന
തിലും കോണ‍ഗ്രസ് കർഷകർക്കൊപ്പം നിന്ന കാര്യം രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. മേലിലും കർഷകർ ഉയർത്തുന്ന പ്രശ്നങ്ങളിൽ അവർക്കൊപ്പം തന്നെ നിലയുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. റബറിന്‍റെ വിലത്തകർച്ച ഗൗരവമുള്ള വിഷയമാണ്. കാർഷികോത്പന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കണം.  ഇതിനായി നിയമ നിർമാണത്തിന് കോൺഗ്രസ് മുന്നിട്ടിറങ്ങും.

റബറിന്‍റെ വിലത്തകർച്ച, നാളീകേരം അടക്കമുള്ള ഉത്പന്നങ്ങളുടെ താങ്ങുവില, പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങളിലെ വെല്ലുവിളികൾ, വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഉണ്ടാക്കുന്ന ജീവഹാനി അക്കമുള്ള പ്രശ്നങ്ങൾ തുടങ്ങിയവ കർഷകർ ഉന്നയിച്ചു. മതിയായ നഷ്ടപരിഹാരം നൽകാതെ കൃഷിഭൂമി ഏറ്റെടക്കുന്നിനെതിരെയും പരാതി ഉയർന്നു. ഗ്രാമീണ മേഖലയിലെ ഭൂമിക്ക് മാർക്കറ്റ് വിലയുടെ നാലിരട്ടിയും അർബൻ മേഖലയിൽ മാർക്കറ്റ് വിലയുടെ ഇരട്ടിയും നൽകണമെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. കോൺഗ്രസിന്‍റെ കൈയിൽ ഇപ്പോൾ അധികാരമില്ല. അതുകൊണ്ട് ഉത്തരവാദിത്വമുള്ള പ്രതിപക്ഷ പാർട്ടിയായി പ്രവർത്തിക്കും. പാർലമെന്‍റിനുള്ളിൽ കർഷകർക്കു വേണ്ടി ശക്തമായി വാദിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വയനാട്, ഇടുക്കി, കാസർഗോഡ്, കോഴിക്കോട് എന്നീ ജില്ലകളിൽ നിന്നുള്ള കർഷകരണ് ചർച്ചയിൽ പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മാധ്യമവിഭാഗത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്, എംഎല്‍എമാരായ ടി സിദ്ദിഖ്, പി.സി വിഷ്ണുനാഥ്, കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി. ബൽറാം എന്നിവരും സന്നിഹിതരായിരുന്നു.