അധികാരത്തിലെത്തിയാല്‍ നോട്ട് അസാധുവാക്കലിനു ശേഷമുള്ള നിക്ഷേപങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ്

Tuesday, March 12, 2019

ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം അധികാരത്തിൽ വന്നാൽ നോട്ട് അസാധുവാക്കലിനു ശേഷം ഇന്ത്യയിലെ ബാങ്കുകൾ നടത്തിയ നിക്ഷേപങ്ങളെപ്പറ്റി സമഗ്ര അന്വേഷണം നടത്തുമെന്ന് കോൺഗ്രസ്. ബിജെപി അധ്യക്ഷൻ അമിത് ഷാ അധ്യക്ഷനായ ഗുജറാത്തിലെ ബാങ്ക് അടക്കമുള്ളവ നടത്തിയ നിക്ഷേപങ്ങളെപ്പറ്റി അന്വേഷിക്കുമെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയിട്ടുള്ളത്. നോട്ട് അസാധുവാക്കൽ നടപടിയിലൂടെ രാജ്യത്തെ സമ്പദ്വ്യവസ്ഥ പ്രധാനമന്ത്രി നരേന്ദ്രമോദി തകർത്തുവെന്നും കോൺഗ്രസ് ആരോപിച്ചു.

നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം തടയാനാവില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സർക്കാരിനെ അറിയിച്ചിരുന്നതായ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കോൺഗ്രസ് രംഗത്തെത്തിയത്. നോട്ട് അസാധുവാക്കൻ ആർബിഐയ്ക്കുമേൽ അടിച്ചേൽപ്പിച്ച നടപടി സമ്പദ് വ്യവസ്ഥയെ തകർക്കുന്നതായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. ആയിരക്കണക്കിനു പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ചെറുകിട കച്ചവടക്കാരുടെ നട്ടെല്ലൊടിച്ചു. വമ്പൻ കള്ളപ്പണം വെളുപ്പിക്കൽ പദ്ധതിയായിരുന്നു നോട്ട് അസാധുവാക്കലെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ നോട്ട് അസാധുവാക്കലിന്‍റെ എല്ലാ വശങ്ങളെപ്പറ്റിയും അന്വേഷണം നടത്തും. അമിത് ഷാ ഡയറക്ടറായ ഗുജറാത്തിലെ സഹകരണ ബാങ്ക് നടത്തിയ നിക്ഷേപം അടക്കമുള്ളവ അന്വേഷിക്കും. നോട്ട് നിരോധനത്തിന് മുമ്പും പിമ്പും ബിജെപി വാങ്ങിയ വസ്തുവകകളെപ്പറ്റിയും അന്വേഷണം നടത്തും. കള്ളപ്പണം വിദേശരാജ്യങ്ങളിൽ എത്തിച്ച് വെളുപ്പിക്കാൻ നോട്ട് അസാധുവാക്കലിനിടെ എങ്ങനെ സാധിച്ചുവെന്ന് കണ്ടെത്തും. നോട്ട് അസാധുവാക്കൽ വൻ അഴിമതിയാണെന്നും അതിന്‍റെ എല്ലാ വശങ്ങളെപ്പറ്റിയും അന്വേഷണം നടത്തുമെന്നും ജയറാം രമേശ് പറഞ്ഞു.