സംസ്ഥാനത്ത് ചക്രസ്തംഭന സമരം പൂർണ്ണം ; പാലക്കാട് വികെ ശ്രീകണ്ഠന്‍ എംപിക്കെതിരെ പൊലീസ് കയ്യേറ്റം

Jaihind Webdesk
Monday, November 8, 2021

തിരുവനന്തപുരം: ഇന്ധനവിലക്കയറ്റത്തിനെതിരെ  സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് നടത്തിയ ചക്രസ്‍തംഭന സമരം പൂർണ്ണം. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസികളുടെ നേതൃത്വത്തിലാണ് ചക്രസ്തംഭന സമരം നടന്നത്. ഇന്ധന വിലക്കയറ്റത്തിന് എതിരെയും കേരളം നികുതി കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ത്തിയുമാണ് 15 മിനിറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.

ചക്രസ്‍തംഭന സമരത്തിനിടെ പാലക്കാട് സംഘര്‍ഷമുണ്ടായി. വി കെ ശ്രീകണ്ഠന്‍ എംപിയും പൊലീസും തമ്മിലാണ് വാക്കേറ്റമുണ്ടായത്. പ്രകടനം സുല്‍ത്താന്‍പേട്ട ജംഗ്ഷന്‍ എത്തുന്നതിന് മുമ്പ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതാണ് വാക്കുതര്‍ക്കത്തിനും സംഘര്‍ഷത്തിനും കാരണമായത്. സമരസ്ഥലം മുന്‍കൂട്ടി അറിയിച്ചതാണെന്നും പൊലീസ് തന്നെ കയ്യേറ്റം ചെയ്തെന്നും എംപി പറഞ്ഞു.

കൊല്ലം ഹൈസ്കൂൾ ജംഗ്ഷനില്‍ കോൺഗ്രസ് നടത്തിയ ചക്രസ്തംഭന സമരത്തിന് യുഡിഎഫ് കൺവീനർ എം എം ഹസന്‍, കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എന്നിവർ നേതൃത്വം നൽകി. റോഡിന്‍റെ ഒരു വശത്ത് ഗതാഗതം സ്തംഭിപ്പിച്ച് മറുവശത്ത് യാത്ര വഴിതിരിച്ചു വിട്ടായിരുന്നു സമരം. എന്നാൽ പ്രവർത്തകർ റോഡ് ഉപരോധിച്ച ഭാഗത്തുകൂടി തന്നെ കടന്നുപോകണമെന്ന് ആവശ്യപ്പെട്ടെത്തിയ രണ്ട് വഴിയാത്രക്കാരും പ്രവർത്തകരും തമ്മിൽ വാക്കു തർക്കമുണ്ടായി. പൊലീസും നേതാക്കളും ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.

കോഴിക്കോട് ചക്രസ്തംഭന സമരം കെ മുരളീധരൻറെ നേതൃത്വത്തിലായിരുന്നു.  സമരം പൊളിക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ ശ്രമമെന്നും നികുതിയുടെ പേരിൽ നേരിട്ട് കക്കുകയാണ് പിണറായി വിജയനെന്നും കെ മുരളീധരൻ ആരോപിച്ചു. കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലായിരുന്നു  സമരം നടന്നത്.