കർഷകവിരുദ്ധം, രാജ്യവിരുദ്ധം; അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി മോദി സർക്കാർ ‘ചതിക്കരാറിൽ’ ഒപ്പിട്ടെന്ന് കോൺഗ്രസ്

Jaihind News Bureau
Monday, February 23, 2026

ഇന്ത്യ-അമേരിക്ക ഇടക്കാല വ്യാപാര കരാറിനെതിരെ അതിശക്തമായ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ഈ കരാർ ഇന്ത്യയുടെ അന്തസ്സിനും പരമാധികാരത്തിനും ദേശീയ താൽപ്പര്യങ്ങൾക്കും ഏറ്റ കടുത്ത പ്രഹരമാണെന്ന് പാർട്ടി ആരോപിച്ചു. അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങി, അസ്വാഭാവികമായ ധൃതി കാണിച്ചാണ് സർക്കാർ ഈ കരാറിൽ ഒപ്പിട്ടതെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക-തന്ത്രപ്രധാന താൽപ്പര്യങ്ങളെ അപകടത്തിലാക്കുമെന്നും കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്ര സർക്കാർ ആഘോഷിക്കുന്ന ഈ കരാർ യഥാർത്ഥത്തിൽ ‘ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ച’ ഒന്നാണെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് പരിഹസിച്ചു. ഇത് രാജ്യത്തെ കർഷകർക്കും യുവാക്കൾക്കും ഊർജ്ജ സുരക്ഷയ്ക്കും വലിയ ഭീഷണിയാണ്. ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിന് പിന്നാലെ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗും കരാറിനെതിരെ രംഗത്തെത്തി. ആഭ്യന്തര കാർഷിക മേഖലയെ തകർക്കുന്ന പൂർണ്ണമായും ‘കർഷകവിരുദ്ധമായ’ ഒന്നാണ് ഈ കരാറെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

അമേരിക്കൻ സുപ്രീം കോടതിയുടെ വിധി വരുന്നത് വരെ കാത്തിരുന്നിരുന്നെങ്കിൽ ഇന്ത്യയ്ക്ക് കൂടുതൽ കരുത്തോടെ ചർച്ചകൾ നടത്താമായിരുന്നുവെന്ന് സുപ്രിയ ചൂണ്ടിക്കാട്ടി. മുൻപ് 3 ശതമാനമായിരുന്ന താരിഫ് 18 ശതമാനമായി വർദ്ധിപ്പിച്ചത് അംഗീകരിച്ചിട്ടും സർക്കാർ ഇതിനെ വിജയമായി ചിത്രീകരിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് അവർ പറഞ്ഞു. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ പൂജ്യം താരിഫ് അനുവദിക്കുമെന്നും അഞ്ച് വർഷത്തിനുള്ളിൽ 500 ബില്യൺ ഡോളറിന്റെ ഇറക്കുമതി നടത്തുമെന്നുമുള്ള നിബന്ധനകൾ ഇന്ത്യൻ വിപണിയെ തകർക്കുമെന്ന് കോൺഗ്രസ് ഭയപ്പെടുന്നു.

വില കുറഞ്ഞ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്താമെന്ന കരാറിലെ വ്യവസ്ഥ രാജ്യത്ത് പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്നും സാധാരണക്കാരെ ദോഷകരമായി ബാധിക്കുമെന്നും സുപ്രിയ മുന്നറിയിപ്പ് നൽകി. കൂടാതെ, ഇന്ത്യയുടെ സുപ്രധാന ഡാറ്റ അമേരിക്കയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ രാജ്യത്തിന്റെ ഡിജിറ്റൽ പരമാധികാരത്തിന് വലിയ ഭീഷണിയാണെന്നും അവർ കൂട്ടിച്ചേർത്തു.

കരാറിനെതിരെ പ്രതിഷേധിക്കുന്ന കോൺഗ്രസ് ഓഫീസുകൾക്ക് നേരെ മധ്യപ്രദേശിൽ ബിജെപി യുവമോർച്ച പ്രവർത്തകർ കല്ലെറിഞ്ഞതിനെ ദിഗ്‌വിജയ് സിംഗ് അപലപിച്ചു. ഡൽഹിയിൽ നടന്ന എഐ ഇംപാക്ട് സമ്മിറ്റിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായി വിമർശിച്ചിരുന്നു. കോൺഗ്രസ് അന്താരാഷ്ട്ര വേദികളിൽ ‘അശ്ലീല രാഷ്ട്രീയം’ കളിക്കുകയാണെന്നായിരുന്നു മോദിയുടെ ആക്ഷേപം. എന്നാൽ, സമാധാനപരമായ പ്രതിഷേധം ജനാധിപത്യപരമായ അവകാശമാണെന്നും അക്രമം അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.