CONGRESS REPLY TO ELECTION COMMISION| ഹരിയാന-മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയും ദൃശ്യങ്ങളും നല്‍കണം: തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസിന്റെ മറുപടി

Jaihind News Bureau
Thursday, June 26, 2025

ഹരിയാന മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ക്രമക്കേടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയുമായി കോണ്‍ഗ്രസ്. വോട്ടര്‍ പട്ടികകളുടെ ഡിജിറ്റല്‍ പകര്‍പ്പ് നല്‍കണം. പോളിംഗ് ദിവസത്തെ വീഡിയോ ദൃശ്യങ്ങളും കൈമാറണമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആവശ്യപ്പെട്ടു.

ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികകളുടെയും ഡിജിറ്റല്‍, മെഷീന്‍-റീഡബിള്‍ പകര്‍പ്പ് നല്‍കണം, പോളിംഗ് ദിവസത്തെ വീഡിയോ ദൃശ്യങ്ങള്‍ നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. ഏഴ് മാസമായി ഈ കാര്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും രേഖകള്‍ പുറത്ത് വിടാത്തതും പാര്‍ട്ടി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാത്തതും സംശയങ്ങള്‍ ഉയര്‍ത്തുന്നതായി പവന്‍ ഖേര ആരോപിച്ചു.

മഹാരാഷ്ട്രയിലെ ജനസംഖ്യയിലുള്ളതിനെക്കാള്‍ ആളുകള്‍ 2024 ലെ വോട്ടര്‍ പട്ടികയിലുണ്ടായിരുന്നു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. 2019- 2024 ലോക്സഭ തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ 32 ലക്ഷം വോട്ടര്‍മാരെയാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ അതിന് ശേഷം അഞ്ച് മാസം കഴിഞ്ഞുള്ള തിരഞ്ഞെടുപ്പില്‍ 39 ലക്ഷം വോട്ടര്‍മാരെ കൂട്ടിച്ചേര്‍ത്തെന്നും ഇതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നുമാണ് രാഹുല്‍ഗാന്ധിയുടെ ആരോപണം. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ക്രമക്കേട് നടന്നതായി രാഹുല്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ വാദം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയിലുള്ള വെറും ആറ് മാസത്തിനുള്ളില്‍, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സീറ്റായ നാഗ്പൂര്‍ സൗത്ത് വെസ്റ്റില്‍ 29,219 പുതിയ വോട്ടര്‍മാര്‍. പ്രതിദിനം 162 വോട്ടര്‍മാരാണ് പുതുതായി പട്ടികയില്‍ ചേര്‍ക്കപ്പെട്ടത്. 50 ബൂത്തുകളില്‍ നടത്തിയ പരിശോധനയില്‍, വിലാസമില്ലാത്ത കുറഞ്ഞത് 4,000 വോട്ടര്‍മാരെ കണ്ടെത്തിയിരുന്നു.